വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്ലാദന് പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിച്ചു താമസിക്കുന്നത് സംബന്ധിച്ച് നിര്‍ണായക വിവരം നല്‍കിയത് പാക്കിസ്ഥാന്‍കാരനായ ഷക്കീല്‍ അഫ്രീഡി എന്ന ഡോക്ടറാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വെളിപ്പെടുത്തി.
എന്നാല്‍ ഷക്കീലിനെതിരെ പാകിസ്ഥാന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും സി.ബി.എസ് ടെലിവിഷന്‍ അനുവദിച്ച അഭിമുഖത്തില്‍ പനേറ്റ പറഞ്ഞു. ലാദന്റെ മരണത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക തങ്ങള്‍ക്ക് ലഭിച്ച വിവരത്തിന്റെ ഉറവിടം വ്യക്തമാക്കുന്നത്. സി.ഐ.എയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു വന്ന ഷക്കീല്‍ അഫ്രീഡി ലാദന് അബോട്ടാബാദില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുകയും അവ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
അബോട്ടാബാദിലെ വീട്ടില്‍ ഒരാള്‍ താമസിക്കുന്നുണ്ടെന്ന വിവരം പാക്കിസ്ഥാന് അറിയാമായിരുന്നു. എന്നാല്‍ ആ ആള് ബിന്‍ലാദനാണെന്ന് പാകിസ്ഥാന് അറിയാമായിരുന്നെന്നത് സംബന്ധിച്ച് യാതൊരു തെളിവും ഷക്കീലിന്റെ കൈവശമില്ലാതിരുന്നുവെന്നും പനേറ്റ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: