തൃശൂര്‍: മേടമാസത്തിലെ പൂരനാളില്‍ കത്തി ജ്വലിച്ച പൊരിവെയിലിനെ പൂരാവേശം കൊണ്ട് വകഞ്ഞ് മാറ്റിയ പുരുഷാരം പൂരങ്ങളുടെ പൂരത്തില്‍ ലയിച്ചു.
തിരുവമ്പാടി ഭഗവതി രാവിലെ മഠത്തിലേക്ക് പുറപ്പെട്ടതോടെ പൂരപെരുമയിലേക്ക് നാട് നീങ്ങി. പിന്നീട് ചെറുപൂരങ്ങള്‍ ഒരോന്നായി കൊട്ടിക്കയറിയതോടെ ആവേശം അണപ്പൊട്ടി. പഞ്ചവാദ്യവും പാണ്ടിമേളവും തകര്‍ത്തു പെയ്ത ശക്തന്റെ തട്ടകത്ത് പൂരത്തെ ജനലക്ഷങ്ങള്‍ നേഞ്ചേറ്റി.
വെയിലും മഞ്ഞും കൊളളാതെ കണിമംഗലം ശാസ്താവാണ് വടക്കുംനാഥന്റെ തിരുമുറ്റത്ത് ആദ്യം എത്തിയത്. ഈ സമയം മുന്‍വര്‍ഷങ്ങളില്‍ കണ്ടിട്ടില്ലാത്ത ആള്‍ക്കൂട്ടം ശിവപുരിയിലെത്തിയിരുന്നു. തുടര്‍ന്ന് പനമുക്കുംമ്പിളളി ശാസ്താവ് മൂന്നാനകളോടെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു തെക്കേ ഗോപുരം വഴി വടക്കും നാഥ ക്ഷേത്ര മൈതാനത്തേക്ക് കടന്നു. ചെമ്പൂക്കാവ് ഭഗവതി കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ നിന്ന് രാവിലെ ഏഴോടെ മൂന്നാനപ്പുറത്ത് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളി കിഴക്കേ ഗോപുരം വഴി വടക്കുംനാഥനെ വണങ്ങാനെത്തി.
പൂക്കാട്ടിക്കര-കാരമുക്ക് ഭഗവതിയും ലാലൂര്‍ കാര്‍ത്ത്യായനി ദേവിയും ഒമ്പതാനകളോടെയാണ് വടക്കുംനാഥനിലത്തെിയത്. 14 ആനകളുടെ ആര്ഭാടത്തോടെയായിരുന്നു ചൂരക്കോട്ടുകാവ് ഭഗവതിയുടെ എഴുന്നെള്ളത്ത്.
ചൂരക്കൊട്ടുക്കാവ് ഭഗവതി എത്തിയ ശേഷം മാത്രമാണ് പാറമേക്കാവ് ഭഗവതി പൂരത്തിന് പുറപ്പെട്ടത്. 13 ആനയും പഞ്ചവാദ്യവും പാണ്ടിമേളവുമായി അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി നടുവിലാലില്‍ നിന്നും പടിഞ്ഞാറേ ഗോപുരം വഴി കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, നാദസ്വരവും പാണ്ടിമേളവും ഒമ്പത് ആനകളുമായി നെയ്തലക്കാവിലമ്മ പടിഞ്ഞാറേ ഗോപുരം വഴികടന്ന് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തില്‍ ഇറങ്ങിയാണ് മടങ്ങിയത്.
ഇതിനിടയില്‍ പഞ്ചവാദ്യത്തിന്റെ മാസ്മരികത പകര്‍ന്ന് അന്നമനട പരമേശ്വരന് മാരാരുടെ പ്രമാണത്തില്‍ മഠത്തില്‍ വരവിനും പൂരനഗരി സാക്ഷിയായി. പഞ്ചവാദ്യം കലാശം കൊട്ടി തീര്‍ന്നതോടെ മേളസാഗരം തീര്‍ക്കാന്‍ കിഴക്കൂട്ട് അനിയന്മാരാരെത്തി. ഈ സമയം പാറമേക്കാവ് ഭഗവതി രാജകീയ അകമ്പടിയോടെ വടക്കുംനാഥനിലേക്ക് എഴുന്നള്ളി.
പടിഞ്ഞാറെ നടയിലെത്തിയതോടെ ഇലഞ്ഞിമര ചുവട്ടില്‍ പെരുവനവും കൂട്ടരും തീര്‍ത്ത മേളവിസ്മയത്തില്‍ പതിനായിരങ്ങള്‍ ആറാടി. ഈ സമയം വര്‍ണ ബലൂണുകളും വര്ണക്കടലാസു കൊണ്ടു തീര്‍ത്ത കാറ്റാടികളും അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നു.
തുടര്‍ന്നാണ് പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നിന്ന് അസ്തമയ സൂര്യന്റെ പൊന്‍ കിരണങ്ങളേറ്റ സായംസന്ധ്യയില്‍ കുടമാറ്റവുമായി പൂരത്തിന് വര്‍ണ്ണ പൊലിമ ചാര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: