ന്യൂദല്‍ഹി: മാതൃകാപെരുമാറ്റച്ചട്ടം മനപ്പൂര്‍വ്വം ലംഘിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപി കേന്ദ്രനേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ബംഗാളില്‍ തുടര്‍ക്കഥയായി മാറിയെന്ന് ബിജെപി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കി മാറ്റുന്നതിന് അടിയന്തിര നടപടികള്‍ കമ്മീഷന് സ്വീകരിക്കണമെന്നും ബിജെപി പ്രതിനിധിസംഘം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മമത ബാനര്‍ജിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ഉദ്യോഗസ്ഥനെ എത്രയും വേഗം തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ആവശ്യപ്പെട്ടു. വ്യാപകമായ അക്രമങ്ങളും അട്ടിമറികളും നടന്ന ബീര്ബൂമിലെ ഒന്‍പത് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവെയ്ക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നറിയിപ്പ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മാതൃകാപെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ മമത ബാനര്‍ജി പ്രവര്‍ത്തകരെ പരസ്യമായി പ്രേരിപ്പിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. ബീര്‍ഭൂമിലെ തൃണമൂല്‍ നേതാവ് അനുബ്രതോ മൊണ്ടാലിനെ വീട്ടുതടങ്കലിലാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്രനീരീക്ഷകര് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടിയില്ല. ഇപ്പോഴും അനുബ്രതോയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കുകയാണ്.
ജില്ലയിലെ ഒന്‍പത് അസംബ്ലി മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കൃത്രിമം നടന്നിട്ടുണ്ട്. അനുബ്രതോയുടെ നിയമവിരുദ്ധ പ്രവൃത്തികളുടെ നൂറുകണക്കിന് വാര്‍ത്തകള്‍ പുറത്തുവന്നശേഷവും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും ബിജെപി ആരോപിച്ചു.
നേരത്തെ ഇലക്ഷന് കമ്മീഷനെതിരെ മമത ബാനര്‍ജി നേരിട്ട് വെല്ലുവിളി നടത്തിയിരുന്നു. കമ്മീഷന്റെ നടപടികളെ ഭയമില്ലെന്നും അവര്‍ പ്രസംഗിച്ചു. അസന്‍സോള്‍ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കുമെന്ന മമതയുടെ പ്രഖ്യാപനത്തിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കമ്മീഷന് നോട്ടീസ് അയച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: