തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തെത്തുടര്‍ന്ന് മരണമടഞ്ഞ് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ നിലമേല്‍ സ്വദേശി അനില്‍ കുമാറി (44) ന്റെ മൃതദേഹമാണ് വിട്ടുകൊടുത്തത്. ഇനി ഒരു മൃതദേഹം മാത്രമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിരിച്ചറിയാനുള്ളത്
വെടിക്കെട്ടപകടത്തില്‍പ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രാജീവിന്റെയും അജിത്തിന്റെയും നില അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നതായി പ്രത്യേക അവലോകന യോഗം വിലയിരുത്തി. തീവ്രപരിചരണ വിഭാഗത്തിലുള്ള മറ്റ് ആറുപേരുടെ നിലയും ഗുരുതരാവസ്ഥയിലാണ്.
രാജീവിന്റെ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം പുറത്തെടുക്കാനായി ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു ചെസ്റ്റ് വൈബ്രേറ്റര്‍ മെഷീന് മെഡിക്കല്‍ കോളേജില്‍ എത്തിക്കും. രമേശന് (42) കഴക്കൂട്ടം, നൗഷാദ് (36) പള്ളിപ്പുറം, മനോജ് (28) പരവൂര്‍ എന്നീ മൂന്നുപേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഇനി 48 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടൊപ്പം ഡല്‍ഹിയിലെ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജംഗ് തുടങ്ങിയ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്നാണ് ചികിത്സ ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: