ആലപ്പുഴ: സാഹിത്യ സൃഷ്ടികളിലെ കളങ്കമില്ലായ്മയും സര്‍ഗാത്മക നിഷ്കളങ്കതയുമാണ് തകഴിയെ ലോകസാഹിത്യകാരനാക്കിയതെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. തകഴി ജന്മദിന സമ്മേളന ഉദ്ഘാടനവും സാഹിത്യ പുരസ്കാര വിതരണവും തകഴി ശങ്കരമംഗലത്തു നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധഃസ്ഥിത ജനവിഭാഗങ്ങളില്‍നിന്നുള്ള കഥാപാത്രങ്ങളെ സാഹിത്യത്തിന്റെ അകത്തളങ്ങളിലേക്ക് വിളിച്ചുകൊണ്ടുപോയി തകഴി മാറ്റത്തിന്റെ എഴുത്തുകാരനായി. മാറ്റങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം മാറ്റങ്ങള്‍ക്കപ്പുറത്ത് മനുഷ്യന്റെ മാറാത്ത ബന്ധങ്ങളും മാറ്റമില്ലായ്മയും അദ്ദേഹം എഴുതി. സാമൂഹിക നവോത്ഥാനത്തിന്റെ വൈകാരികമായ യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടി. ഇത് അദ്ദേഹത്തിന്റെ രചനകളെ കാലാതീതമായി നിലകൊള്ളുന്ന സൃഷ്ടികളാക്കി. ‘ചെമ്മീന്‍’ പോലുള്ള കൃതികള്‍ ഏതു ഭാഷയിലും ഏതു പ്രസാധകനും ഏതു സമയത്തും പുറത്തിറക്കാന്‍ തയാറാകുന്നു. കാലംകരുതിവച്ച അനുഗ്രമാണ് തകഴി. അദ്ദേഹത്തിന്റെ കൃതികള്‍ ധാര്‍മികതയുടെയും നീതിബോധത്തിന്റെ പക്ഷംപിടിച്ചു-കെ. ജയകുമാര്‍ പറഞ്ഞു. സി. രാധാകൃഷ്ണന് ഭാരതത്തിന്റെ ഇതിഹാസകാരനാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാമത് തകഴി പുരസ്കാരം കഥാകൃത്ത് സി. രാധാകൃഷ്ണന് ഏറ്റുവാങ്ങി. പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയര്മാന് ഡോ. എസ്. ബാലകൃഷ്ണന് നായര്‍ എഴുത്തുകാരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: