ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലെസ്റ്റര്‍ സിറ്റിയുടെ കിരീടധാരണം നീളും. സ്വന്തം മൈതാനത്ത് വെസ്റ്റ്ഹാം യുണൈറ്റഡിനോട് സമനിലയില്‍ കുരുങ്ങിയത് തിരിച്ചടിയായി ലെസ്റ്ററിന് (2-2). അതേസമയം, മുന്‍ ചാമ്പ്യന്‍ ലിവര്‍പൂള്‍ എവേ മത്സരത്തില്‍ എഎഫ്സി ബേണ്‍മൗത്തിനെ കീഴടക്കി (2-1).
തോല്‍വിയില്‍നിന്നു രക്ഷപെടുകയായിരുന്നു ലെസ്റ്റര്‍. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ലിയോനാര്‍ഡോ ഉള്ളോവയുടെ ഗോളാണ് അവരെ തുണച്ചത്. 18ാം മിനിറ്റില്‍ ജാമി വാര്‍ഡിയിലൂടെ മുന്നിലെത്തി ലെസ്റ്റര്‍. 84ാം മിനിറ്റ് വരെ ലീഡ് കാത്തുസൂക്ഷിച്ചു അവര്‍. 84ാം മിനിറ്റില്‍ ആന്‍ഡി കരോള്‍ വെസ്റ്റ്ഹാമിന് സമനില നല്കി.
രണ്ടു മിനിറ്റിനു ശേഷം ആരോണ്‍ ക്രെസ്വെല് ടീമിന് ലീഡും നല്‍കിയതോടെ ലെസ്റ്റര്‍ മൈതാനം നിശബ്ദം. ഇഞ്ചുറി ടൈമില്‍ ഉള്ളോവ പെനല്‍റ്റിയിലൂടെ ടീമിന് സമനില സമ്മാനിച്ചു. 34 കളികളില്‍ 73 പോയിന്റുണ്ട് ലെസ്റ്ററിന്. ഒരു മത്സരം കുറച്ചു കളിച്ച ടോട്ടനം 65 പോയിന്റുമായി രണ്ടാമത്.
റോബര്‍ട്ടോ ഫിര്‍മിനോ (41), ഡാനിയല്‍ സ്റ്ററിഡ്ജ് (45+) എന്നിവരുടെ ഗോളുകളാണ് ലിവര്‍പൂളിന് ജയം നല്‍കിയത്. ഇഞ്ചുറി ടൈമില്‍ ജോഷ്വ കിങ് ബേണ്‍മൗത്തിന് ആശ്വാസമായി. 31 കളികളില്‍ 51 പോയിന്റുമായി എട്ടാം സ്ഥാനത്ത് ലിവര്‍പൂള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: