കൊല്‍ക്കത്ത: ബംഗാളില്‍ സൗഹൃദവും കേരളത്തില്‍ ഗുസ്തിയും നടത്തുന്ന ഇടത്- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം. ബംഗാളിലെ അതേ രാഷ്ട്രീയ സഖ്യം എന്തുകൊണ്ട് കേരളത്തിലും ഇവര്‍ക്ക് ചെയ്തുകൂടെന്നും പ്രധാനമന്ത്രി ചോദിച്ചു. പശ്ചിമബംഗാളിലെ കൃഷ്ണനഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ദേശീയ തലത്തിലും കേരളത്തിലും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ മമതയുടെ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മമത ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ മമത ബാനര്‍ജി അവമതിക്കുന്നു. പെരുമാറ്റച്ചട്ട ലംഘനത്തിന് തൃണമൂല്‍ നേതാവായ മമതാ ബാനര്‍ജിക്ക് കമ്മീഷന് നോട്ടീസ് അയച്ചപ്പോള്‍ മറുപടി നല്‍കുന്നത് സംസ്ഥാന ചീഫ് സെക്രട്ടറിയാണെന്നും മോദി കുറ്റപ്പെടുത്തി. മമത നേരിട്ടോ തൃണമൂലിന്റെ അഭിഭാഷകരോ നല്‍കേണ്ട മറുപടി സംസ്ഥാന ചീഫ് സെക്രട്ടറിയെക്കൊണ്ട് നല്കിയ മമതയുടെ നടപടി തെറ്റാണ്. എങ്ങനെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് അങ്ങനെയൊരു മറുപടി നല്‍കാനാവുകയെന്നും മോദി ചോദിച്ചു.
മമത തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചതിനാണ് നോട്ടീസ് നല്‍കിയത്. തെരഞ്ഞെടുപ്പ് കൃത്രിമങ്ങളുടെ പേരില്‍ ഇന്ദിരാഗാന്ധിയ്ക്കുപോലും ആറുവര്‍ഷം വിലക്കുവന്ന കാര്യം ഓര്‍ക്കണമെന്നും കൃഷ്ണനഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
നാരദ ന്യൂസിന്റെ ക്യാമറയില്‍ തൃണമൂല്‍ നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തൃണമൂല്‍ നേതാക്കള്‍ക്ക് ശാരദാ തട്ടിപ്പില്‍ പങ്കുണ്ടെന്നും വ്യക്തമായതാണ്. അഴിമതിക്കാരെ ഭരണതലത്തില്‍ നിന്നും ഒഴിവാക്കണം, മോദി പറഞ്ഞു. ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ എങ്ങനെയാണ് വികസിക്കുന്നതെന്ന് ബംഗാളിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഇതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമബംഗാളിലെ 56 മണ്ഡലങ്ങളില്‍ അങ്ങിങ്ങ് അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
79.70 ശതമാനം വോട്ടിങ് നടന്നിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സന്ദീപ് സക്സേന നല്കുന്ന വിവരം. സംഘര്‍ഷ മേഖലയായ ബീര്‍ഭൂമില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ നടന്നിട്ടുണ്ട്. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരേ തൃണമൂല്‍ കോണ്‍ഗ്രസ് ക്രൂരമായ അക്രമമാണ് ഇവിടെ അഴിച്ചുവിട്ടത്.
മാള്‍ഡയിലെ പോളിങ് ബൂത്തിനു മുന്നില്‍ സിപിഎം, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഫുട്ബോള്‍ താരം ബൈച്ചൂങ് ബൂട്ടിയ, ബിജെപി സ്ഥാനാര്‍ത്ഥി നടി ലോക്കറ്റ് ചാറ്റര്‍ജി, സിപിഎം നേതാവായ അശോക് ഭട്ടാചാര്യ എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.
മൂന്നാം ഘട്ട വോട്ടിങ് കഴിഞ്ഞ പശ്ചിമ ബംഗാളില്‍ സിപിഎം നേതാക്കള്‍ ഏറെ സക്രിയമായി കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയ സഖ്യം പ്രചരിപ്പിക്കുകയാണ് .
വരുന്ന രണ്ടു ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന് ഇപ്പോഴും ചില്ലറ സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഉള്ളത്. ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പരമാവധി വേദികളില്‍ പ്രസംഗിയ്ക്കാനും പ്രചാരണം നടത്താനുമാണ് സിപിഎം പദ്ധതി. എന്നാല്‍, ഇത് കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിയ്ക്കില്ലേ എന്ന ചോദ്യത്തിന് നേതാക്കള്‍ പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ ഇങ്ങനെ പറയുന്നു: കേരളം കോണ്‍ഗ്രസ് എടുത്തോട്ടെ, ബംഗാള്‍ പാര്‍ട്ടിയ്ക്ക് കിട്ടണം.
ബംഗാള്‍ ഉണ്ടെങ്കിലേ പാര്‍ട്ടിക്ക് ദേശീയതലത്തില്‍ നിലനില്‍പ്പുള്ളു. അത് ദേശീയ നേതാക്കള്‍ക്കറിയാം. അവര്‍ അത് കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങളുമായി പരസ്യ വേദയില്‍ വരാന്‍ സോണിയയും രാഹുലും മറ്റും തയ്യാറാകുന്നത്, സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: