തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്. രമേശ് ആരോപണമുന്നയിച്ചത് ആരോഗ്യമന്ത്രിയുടെയും വകുപ്പിന്റെയും വീഴ്ച മറച്ചുവയ്ക്കാന്‍. ദുരന്തദിനത്തില്‍ ആരോഗ്യവകുപ്പ് വരുത്തിയ ഗുരുതരമായ വീഴ്ചകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചികിത്സയ്ക്ക് തടസം സൃഷ്ടിച്ചുവെന്ന പച്ചക്കള്ളം ഉന്നയിച്ചത്.
പുലര്‍ച്ചെ 3.30 ന് വെടിക്കെട്ട് ദുരന്തമുണ്ടായിട്ട് അന്നു വൈകുന്നേരം നാലിന് മാത്രം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഈ ആക്ഷേപമുന്നയിച്ചതെന്നതാണ് വിചിത്രം.
ദുരന്തം നടന്ന ദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെ മെഡിക്കല്‍ കോളേജിലേക്ക് രോഗികളുടെ പ്രവാഹമായിരുന്നു. ഏഴര കഴിഞ്ഞാണ് തിരുവനന്തപുരത്തുണ്ടായിരുന്ന ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പോലും ആശുപത്രിയിലെത്തിയത്. അപ്പോള്‍ അത്യാഹിതവിഭാഗത്തില്‍ എക്സ്റേ, സ്കാനിങ്, ലാബ് സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പരിക്കേറ്റവരെയും എടുത്തുകൊണ്ട് ജീവനക്കാരും കൂട്ടിരിപ്പുകാരും നെട്ടോട്ടമോടുന്ന അവസ്ഥയായിരുന്നു.
അപകടനിലയിലുള്ളവരെപ്പോലും പരിശോധനകള്‍ക്കായി പുറത്തുകൊണ്ടുപോകേണ്ടിവരുന്നത് മന്ത്രിയുടെ കണ്മുന്നിലാണ്. ജീവന്‍രക്ഷാമരുന്നുകള്‍ ഇല്ല. രക്തസംഭരണത്തിനായി ബ്ലഡ് ബാങ്ക് സജ്ജമാക്കിയിരുന്നില്ല. ഇതെല്ലാം കണ്ടിട്ടും അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ ഒരു ചെറുവിരല്‍പോലും അനക്കാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ എല്ലാം ശരിയാക്കിയിട്ടുണ്ട് എന്നുപറഞ്ഞ് ആരോഗ്യമന്ത്രി പതിനഞ്ച് മിനിട്ടിനകം സ്ഥലംവിടുകയായിരുന്നു.
ജീവന്‍രക്ഷാമരുന്നുകള്‍ അന്ന് ആശുപത്രിയിലെത്തിയപ്പോള്‍ വൈകിട്ട് നാലുമണിയായിരുന്നു; അതും കോട്ടയത്തെ റിലയന്‍സ് ഡ്രഗ്സ് ഏജന്‍സിയില്‍ നിന്ന്. ജീവന്‍രക്ഷാ മരുന്നുകളും സിറിഞ്ചുകളും മറ്റ് അവശ്യവസ്തുക്കളും പുറമെ നിന്ന് രോഗികള്‍ക്ക് വാങ്ങി നല്‍കിയത് സേവാഭാരതിയും മറ്റു സംഘടനകളുമായിരുന്നു. ബ്ലഡ് ബാങ്ക് സജ്ജമാക്കിയതാകട്ടെ 12 മണിക്കും.
അന്നു രാത്രി മെഡിക്കല്‍ കോളേജിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ തന്നെ ആരോഗ്യവകുപ്പിന്റെ അനാസ്ഥ നേരിട്ടറിഞ്ഞ് മെഡിക്കല്‍ കോളേജ് അധികൃതരെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കൈവശത്ത് പുറമെ നിന്നു വാങ്ങിയ മരുന്നുകളുടെ ബില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതരോട് കേന്ദ്രമന്ത്രി വിശദീകരണം ചോദിച്ചത്.
അപകടത്തില്‍പ്പെട്ടവരുടെയും മരണപ്പെട്ടവരുടെയും കണക്കുകള്‍ ഇരുജില്ലകളും തമ്മില്‍ ഏകോപിപ്പിക്കുന്നതില്‍ പോലും ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. ഇതിനേക്കാള്‍ ഗുരുതര വീഴ്ചയായിരുന്നു കൊല്ലം ജില്ലാ ആശുപത്രിയില്‍ ഉണ്ടായത്. ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിക്കോ പുറമെനിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിനോ വാഹനസൗകര്യം പോലും ഏര്‍പ്പെടുത്തി നല്കാന് ആരോഗ്യവകുപ്പ് തയ്യാറായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുപോലും വരാത്ത ഡയറക്ടറാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മൂലം വാര്‍ഡിലേക്ക് ആളുകള്‍ ഇടിച്ചുകയറിയെന്നു പറഞ്ഞത്.
സംസ്ഥാന ആരോഗ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഡോ. രമേശിന്റെ ഈ പ്രസ്താവന. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് ഉണ്ടായിരുന്നത്. ഇവരെ കൂടാതെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ തോമസ് മാത്യു, സൂപ്രണ്ട് ഡോ. മോഹന്‍ദാസ്, ഡോ. പ്രേംലാല്‍, ഡോ. ഉണ്ണികൃഷ്ണന് എന്നിവരും സുരക്ഷാ ഉദ്യോഗസ്ഥരും പിആര്‍ഡി ഉദ്യോഗസ്ഥരും. ആരോപണമുന്നയിച്ചില്ലെങ്കില് ആരോഗ്യവകുപ്പിലെ അഴിമതി തന്റെ തലയില്‍ ചാരുമെന്ന് ഭയന്നാണ് ഡയറക്ടര്‍ രാഷ്ട്രീയ പ്രസ്താവന നടത്തിയതെന്നാണ് ഡയറക്ടറേറ്റ് ജീവനക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: