ന്യൂദല്‍ഹി: കരാര്‍ മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം 10,000 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. ഇതുസംബന്ധിച്ച് കേന്ദ്രതൊഴില്‍മന്ത്രാലയം നേരത്തെ തീരുമാനം എടുത്തെങ്കിലും ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. തൊഴില്‍ നിയമ പരിഷ്ക്കരണം അടക്കമുള്ള നിയമങ്ങള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കാത്തതിനാല്‍ കുറഞ്ഞ വേതനം പതിനായിരമാക്കി എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കാനാണ് കേന്ദ്രതീരുമാനമെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
എല്ലാ വിഭാഗം തൊഴില്‍ മേഖലകളിലും കുറഞ്ഞ വേതനം നടപ്പാക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. എന്നാല്‍ തൊഴില്‍ നിയമ പരിഷ്ക്കരണത്തിന് പ്രതിപക്ഷം സഹകരിക്കുന്നില്ല. വിവിധ വിഷയങ്ങളിലെ ബഹളമുയര്‍ത്തി സഭ സ്തംഭിപ്പിക്കുന്നതിനാല്‍ നിയമപരിഷ്ക്കരണം സാധ്യമാകുന്നില്ല. എന്നാല്‍ തൊഴിലാളികളുടെ ആവശ്യം നീട്ടിവെയ്ക്കാനാവില്ല. അതിനാലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്, ബന്ദാരു ദത്താത്രേയ പറഞ്ഞു.
കരാര്‍ തൊഴിലാളി നിയന്ത്രണ നിയമത്തിലെ റൂള്‍ 25ല്‍ മാറ്റംവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതുവഴി കുറഞ്ഞ കൂലി 10,000 ആക്കി നിജപ്പെടുത്താനാകും. നിയമ ഭേദഗതി തയ്യാറാക്കി കേന്ദ്രനിയമ വകുപ്പിനയച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഓര്‍ഡിനന്‍സായി കേന്ദ്രമന്ത്രിസഭ നിയമം പാസാക്കുകയും ചെയ്യും. ഇതോടെ കുറഞ്ഞ കൂലി 10,000 ആക്കി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും നിര്‍ബന്ധിതരാകും.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി ഡി.എയിലും കുറഞ്ഞ കൂലിയിലും വര്‍ദ്ധന വരുത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതെന്നും ബന്ദാരു ദത്താത്രേയ പറഞ്ഞു. എല്ലാ കരാറുകാരും തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കര്‍ശനമായി നടപ്പാക്കാനും കേന്ദ്രതൊഴില്‍മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
തെലങ്കാനയിലും ആന്ധ്രയിലുമായി ഒരുലക്ഷത്തോളം ശുചീകരണ തൊഴിലാളികള്‍ക്ക് ഉള്‍പ്പെട ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി 10,000 ആക്കുന്നതിന്റെ പ്രയോജനം ലഭിക്കുമെന്നും ബന്ദാരു ദത്താത്രേയ പറഞ്ഞു.
രാജ്യത്തെ തൊഴിലാളി സംഘടനകളുടെ ഏറ്റവും വലിയ ആവശ്യമാണ് ദേശീയ കുറഞ്ഞ വേതന നിയമം. കുറഞ്ഞവേതനമെന്നത് സംസ്ഥാന സര്‍ക്കാരുകളാണ് നിശ്ചയിക്കേണ്ടതെങ്കിലും ദേശീയ തലത്തില്‍ കുറഞ്ഞവേതന നിയമം ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കുന്നതോടെ കുറഞ്ഞവേതനം സംബന്ധിച്ച പ്രത്യേക ചട്ടങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കേണ്ടിവരും.
കുറഞ്ഞവേതനമായി ഒരു തുക നിശ്ചയിക്കാന്‍ തൊഴിലാളിനിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. നിലവിലെ കുറഞ്ഞവേതനം 160 രൂപയാണ്. 137ല്‍ നിന്നും 160 ആക്കി 2015 ജൂലൈ മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: