ന്യൂദല്‍ഹി/ശ്രീനഗര്‍: അപമര്യാദയായി പെരുമാറിയത് സൈനികന് അല്ലെന്നും സമീപവാസികളായ രണ്ട് ആണ്‍കുട്ടികളാണെന്നും ഹന്ദ്വാരയിലെ പെണ്‍കുട്ടി മൊഴി നല്‍കിയതോടെ വിഘടനവാദികളുടെ വ്യാജ പ്രചാരണം പൊളിഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ മൊഴിയിലാണ് സൈനികര്‍ക്ക് സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഹന്ദ്വാരയിലെ ചീഫ് മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ആരും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല.
12-ാം തീയതി സ്കൂള്‍ വിട്ടു മടങ്ങുമ്പോള്‍ നഗരത്തിലെ പൊതുശൗചാലയത്തില്‍ കയറിയ സമയത്ത് രണ്ട് ആണ്‍കുട്ടികള്‍ ശല്യപ്പെടുത്തുകയും തള്ളുകയും ചെയ്തു. സ്കൂള്‍ ബാഗും വലിച്ചുകീറി. ആണ്‍കുട്ടികളും സ്കൂള്‍ യൂണിഫോം ധരിച്ചിരുന്നു, പതിനാറുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
പിതാവിനൊപ്പമെത്തിയാണ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്. സംഭവശേഷം പെണ്‍കുട്ടിക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നേരത്തെ ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ പെണ്‍കുട്ടിയുടെ മാതാവ് മകളെ പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.
തന്നെ സൈനികര്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ തന്നെ പോലീസ് പുറത്തുവിട്ടിരുന്നു. സൈന്യം പീഡനം നടത്തിയെന്ന വ്യാജ പ്രചാരണം സംഘര്‍ഷത്തിലേക്ക് വഴിവെച്ചതോടെയാണ് പെണ്‍കുട്ടിയുടെ മൊഴി പോലീസ് പുറത്തുവിട്ടത്.
എന്നാല്‍ വിഘടനവാദ സംഘടനകള്‍ ആസൂത്രിതമായി വിഷയം ആളിക്കത്തിച്ച് കശ്മീര്‍ താഴ്വരയിലെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി. ഹന്ദ്വാരയില് അക്രമാസക്തമായ ജനക്കൂട്ടത്തിന് നേരേ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ നാലുപേരും കുപ്വാരയില് ഒരാളും കൊല്ലപ്പെട്ടിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കര്‍ഫ്യൂ ശ്രീനഗര്‍ നഗരത്തിലേക്ക് മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ താഴ്വരയില് നിയോഗിക്കപ്പെട്ടിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍സിങ് ഇന്നലെ ഉധംപൂരിലെത്തി. കരസേനയുടെ വടക്കന്‍ കമാന്റായ ഉധംപൂരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ജനറല്‍ ദല്‍ബീര്‍സിങ് ചര്‍ച്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് സൈന്യം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: