തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യധാരണയാണെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പ്രസ്താവന കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള പരസ്യകൂട്ടുകെട്ടിന്റെ ജാള്യതമറയ്ക്കാനാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള ബന്ധം പരസ്യമാണ്.
കേരളത്തില്‍ ഇവര്‍ പരസ്പരം മത്സരിക്കുകയാണെങ്കിലും ബംഗാളിലെ കൂട്ടുകെട്ട് കേരളത്തിലും നടപ്പിലാക്കുന്നുണ്ടെന്ന് വി. മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും കേന്ദ്ര നേതൃത്വങ്ങള്‍ ഔദ്യോഗികമായി എടുത്ത തീരുമാനപ്രകാരമാണ് ബംഗാളിലെ സഖ്യം. സോണിയയും രാഹുലും സീതാറാം യെച്ചൂരിയും അടക്കമുള്ള ദേശീയ നേതാക്കള്‍ ഇരു പാര്‍ട്ടികള്‍ക്കും വേണ്ടി വോട്ടു തേടുന്നു. വി.എസ്. അച്യുതാനന്ദന് ബംഗാളിലെ സഖ്യത്തെ പിന്തുണച്ചതാണ്. അരിവാളും കൈപ്പത്തിയും ചേര്‍ത്തുവച്ചുള്ള ചുവരെഴുത്തുകളാണ് ബംഗാളിലെങ്ങും.
ബംഗാളില്‍ പരസ്യമായുള്ള സഖ്യം ഇരു പാര്‍ട്ടികളും കേരളത്തില്‍ രഹസ്യമായി നടപ്പിലാക്കുകയാണ്. വിദൂരമല്ലാത്ത ഭാവിയില്‍ ബംഗാളിലെ ചുവരെഴുത്ത് കേരളത്തിലുമുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നടത്തുന്ന മുന്നേറ്റത്തെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുന്നത്.
മുമ്പ് പരസ്പരം മത്സരിച്ചിരുന്ന കോണ്‍ഗ്രസ്-സിപിഎം മുന്നണികള്‍ക്ക് ഇപ്പോള്‍ പൊതു എതിരാളി കേരളത്തില്‍ ബിജെപിയായി മാറി. ബിജെപിയുടെ വിജയത്തെ ഇവര്‍ അത്രയ്ക്ക് ഭയക്കുന്നു. സുധീരന്റെ പ്രസ്താവനയും ഭയത്തില്‍ നിന്നു കൂടി ഉണ്ടായതാണെന്ന് വി. മുരളീധരന് പറഞ്ഞു.
സുധീരന്റെ ആരോപണം രാഷ്ട്രീയമാന്യതയ്ക്ക് നിരക്കാത്തതും അസത്യ പ്രചാരണവുമാണ്. കേരള ജനത രാഷ്ട്രീയമായി പ്രബുദ്ധത നേടിയവരാണ്.
ഇവിടെ പരസ്പരം മത്സരിക്കുന്നവര്‍ അഴിമതി നടത്തുന്നതിലും പിന്നീടത് ഒത്തുതീര്‍പ്പാക്കുന്നതിലും ഒറ്റക്കെട്ടാണെന്ന് കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടെയും അവിശുദ്ധ കൂട്ടുകെട്ടിനും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്തുണ്ടാകുമെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: