വിളപ്പില്‍: ബംഗാളില്‍ കൈകോര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട ഇടത് വലത് മുന്നണികള്‍ കേരളത്തില്‍ കൊമ്പുകോര്‍ക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണെന്ന് കാട്ടാക്കട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ.കൃഷ്ണദാസ്. കാട്ടാക്കട പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്കൊടിയും മൂവര്‍ണക്കൊടിയും ചേര്‍ത്തുകെട്ടി ബംഗാളിലും ദില്ലിയിലും എന്‍ഡിഎയെ നേരിടുന്ന ഇരുമുന്നണികളും ഇവിടെ വര്‍ഗ്ഗശത്രുക്കള്‍ ചമയുന്നത് ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രബുദ്ധരായ കേരളജനത ഇതിന് മറുപടി നല്‍കും. ആയുര്‍വേദം ഭാരതത്തില്‍ നിലനില്‍ക്കേണ്ടത് നമ്മുടെ സംസ്കൃതിയുടെ ആവശ്യമാണെന്ന് ചോദ്യത്തിന് മറുപടിയായി കൃഷ്ണദാസ് പറഞ്ഞു.
ലോകരാഷ്ട്രങ്ങള്‍ അത്ഭുതത്തോടെ നോക്കിക്കാണുന്ന നമ്മുടെ ആയുര്‍വേദ മൂല്യങ്ങളെ തകര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക് നയിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ലോകനിലവാരമുള്ള വ്യവസായ ശാലകളും കാട്ടാക്കടയില്‍ കൊണ്ടുവരും. അരങ്ങില്‍ കടിപിടികൂടുകയും അണിയറയില്‍ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഇടത് വലത് മുന്നണികളുടെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന കൗണ്‍സിലംഗം കാട്ടാക്കട ശശി, മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍ എന്നിവര്‍ കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: