പരവൂര്‍: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞവര്‍ ആശുപത്രി വിട്ട് വീട്ടിലേക്ക് പോയിത്തുടങ്ങി. നിസാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരാണ് ചികിത്സകള്‍ക്ക് ശേഷം ആശുപത്രി വിട്ടുതുടങ്ങിയത്. എട്ടോളം പേര് ഇതുവരെ ഡിസ്ചാര്‍ജ് വാങ്ങി പോയി.അതേസമയം ഗുരുതരമായി പരിക്കേറ്റവര്‍ ഇപ്പോഴും ചികിത്സയിലാണ്.
ഗുരുതരമായി പരിക്കേറ്റവരില്‍ ഭൂരിഭാഗംപേരും സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റവര്‍ ഇതില്‍ കുറവാണെന്നതും ശ്രദ്ധേയമാണ്. കൂടുതലും കോണ്‍ക്രീറ്റ് കമ്പപ്പുര പൊട്ടിത്തെറിച്ച് പരിക്കേറ്റവരാണ്.
ദുരന്തത്തിന്റെ തീവ്രത കൂടുവാന്‍ കാരണമായതും കോണ്‍ക്രീറ്റ് കമ്പപ്പുര തന്നെയാണെന്നാണ് വിദഗ്ദ്ധ അഭിപ്രായം. വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ട കൂടുതല്‍പേര്‍ക്കും അവയവങ്ങളില്‍ മാരകമായ ക്ഷതമേറ്റിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊള്ളലേറ്റുള്ള മരണവും പൊള്ളലേറ്റവരുടെയും എണ്ണം കുറവാണ്.
പടക്കത്തിന്റെ ഭാഗങ്ങള്‍ ശരീരത്തില്‍ തെറിച്ചുകയറി ചികിത്സയില്‍ കഴിയുന്നവരുമുണ്ട്. ആഴത്തിലുള്ള മുറിവുകളാണ് പലരുടെയും ശരീരത്തിലുള്ളത്. ഒരാള്‍ മരിച്ചത് ഹൃദയസ്പന്ദനം മൂലമാണെന്നും റിപ്പോര്‍ട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ 87 മൃതദേഹങ്ങളില്‍ പൊള്ളല്‍ മരണകാരണമായ കേസുകളില്ല.
തലയ്ക്കും മറ്റും ക്ഷതമേറ്റതാണ് മരണത്തിന് കാരണമായത്. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങളില്‍ മൂന്നുപേരുടേത് മാത്രമാണ് പൊള്ളലേറ്റുള്ള മരണം. നാനൂറിലധികം ആളുകള്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ പൊള്ളലേറ്റ് കഴിയുന്നവര്‍ 36 പേരാണുള്ളതെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: