ആലപ്പുഴ: സിപിഎമ്മില്‍നിന്ന് ഗൗരിയമ്മയുടെ ജീവന് രക്ഷിക്കാന്‍ 22 വര്‍ഷമായി അവരിവിടെയുണ്ട്. സിപിഎമ്മിനോടു പിണങ്ങിപ്പോയി വേറേപാര്ട്ടി ഉണ്ടാക്കിയ ഗൗരിയമ്മയെ സിപിഎംകാര്‍ കൊലപ്പെടുത്തേക്കിയെന്നുമെന്ന് ഭയന്നാണ് ഗൗരിയമ്മയ്ക്ക് കാവലായി പോലീസിനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്. ഇപ്പോള്‍ സിപിഎം നേതാക്കളായ പിണറായിയും കോടിയേരിയും മറ്റും ദേശീയ സംസ്ഥാന സിപിഎം നേതാക്കള്‍ വന്നുപോകുമ്പോള്‍ ഈ പോലീസുകാര്‍ക്കുമുണ്ട് ഉള്ളില്‍ സംശയം- ഇവര്‍ വരുന്നത് കൊല്ലാനോ വളര്‍ത്താനോ?
പാര്‍ട്ടിയെ വെല്ലുവിളിക്കുന്നവര്‍ക്ക് സിപിഎമ്മിന്റെ ശിക്ഷ മരണമാണ്.
ഓഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന് പാര്‍ട്ടി നല്കിയ 51 വെട്ടുവിധി ജനസമക്ഷമെത്തിയെങ്കില് അത്ര ചര്‍ച്ചചെയ്യപ്പെടാതെപോയ എത്രയെത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ സിപിഎം അക്കൗണ്ടിലുണ്ടെന്നോ. പാര്‍ട്ടിവിട്ട എം.വി. രാഘവനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൂത്തുപറമ്പ് ആക്രമണം ആരും മറന്നിട്ടില്ല. രാഘവന് രക്ഷപ്പെട്ടു, സഖാക്കള്‍ അഞ്ചുപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നത് പഴയ കഥ. രാഘവന്റെ മകന് എം. വി. നികേഷ് സിപിഎം ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. അതൊക്കെ പുതിയ കാര്യങ്ങള്‍. എന്നാല്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടും ജീവനുംകൊണ്ടു നിന്നവരില്‍ രാഘവനെക്കൂടാതെയുള്ളത് ഗൗരിയമ്മ മാത്രം.
ഗൗരിയമ്മയുടെ, ആലപ്പുഴ ചാത്തനാട്ടെ കളത്തില്‍പറമ്പ് വീട്ടില്‍ ആലപ്പുഴ എ ആര് ക്യാമ്പില്‍ നിന്നുള്ള പോലീസുകാര്‍ കാവല്‍ നില്ക്കാന് തുടങ്ങിയിട്ട് 22 വര്‍ഷം പിന്നിട്ടു. ആദ്യകാലങ്ങളില്‍ യൂണിഫോമിലായിരുന്നു പോലീസിന്റെ കാവല്‍ എങ്കില്‍ ഇപ്പോള്‍ സാധാരണവേഷത്തിലാണെന്നു മാത്രം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് വധഭീഷണിയുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഗൗരിയമ്മയ്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കാലം ഏറെ കഴിഞ്ഞുവെങ്കിലും സിപിഎം രാഷ്ട്രീയ ക്രൂരതയുടെ സാക്ഷ്യപത്രമായി പോലീസ് കാവല്‍ തുടരുകയാണ്.
പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചെന്നും തന്‍പ്രമാണിത്വം കാട്ടിയെന്നും ആരോപിച്ച് 1993 ഡിസംബര്‍ 31നാണ് ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. ഇതേത്തുടര്‍ന്ന് ഗൗരിയമ്മയെ പിന്തുണച്ച് നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മിനെ കൈവിട്ടു. പിന്നീട് 1994 മാര്‍ച്ച് 20ന് ആലപ്പുഴ കടപ്പുറത്ത് ലക്ഷക്കണക്കിനാളുകള്‍ അണിനിരന്ന സമ്മേളനത്തില്‍ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെഎസ്എസ്സിന് രൂപം നല്കി. ഗൗരിയമ്മ ജനറല്‍ സെക്രട്ടറിയായും മുന്‍ എംഎല്‍എ കെ.കെ. കുമാരപിള്ള ചെയര്‍മാനുമായും തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ പതിവുപോലെ സിപിഎം കഠാരരാഷ്ട്രീയം പുറത്തെടുത്തു. പലയിടത്തും ജെഎസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ശാരീരികമായി അക്രമം അഴിച്ചുവിട്ടു. ജെഎസ്എസ് യോഗങ്ങള്‍ അലങ്കോലപ്പെടുത്തി. നേതാക്കള്‍ക്കുപോലും സിപിഎം ഭീഷണിമൂലം പുറത്തിറങ്ങി നടക്കാന്‍ സാധിക്കാതെയായി. അക്രമത്തിനിരയായി നിരവധി പേര് ശയ്യാവലംബികളായി. ഇതിനിടെ കുട്ടനാട് നീലംപേരൂരില്‍ ജെഎസ്എസ് പ്രവര്‍ത്തകനായ പുല്ലാത്തുശ്ശേരില് കുമാരന് കൊല്ലപ്പെട്ടു. ഇതോടെയാണ് അന്നത്തെ കരുണാകരന് സര്‍ക്കാര്‍ ഗൗരിയമ്മയ്ക്കും വീടിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. പിന്നീടുവന്ന നായനാര്‍ സര്‍ക്കാരും സിപിഎം അക്രമം ഭയന്ന് സുരക്ഷ പിന്‍വലിക്കാന്‍ തയ്യാറായില്ല.
പിന്നീട് മൂന്നു ജെഎസ്എസ് പ്രവര്‍ത്തകര്‍കൂടി സിപിഎം അക്രമത്തില്‍ രക്തസാക്ഷികളായി. അക്രമത്തിനിരയായി ജീവച്ഛവമായി കഴിയുന്നവര്‍ ഇന്നും നൂറുകണക്കിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: