ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പില്‍ 82 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ചന്ദേല്‍ ജില്ലയിലെ സുഗ്നു നിയമസഭാ മണ്ഡലത്തിലെ വിദൂര മേഖലയിലുള്ള ഒരു പോളിംഗ് കേന്ദ്രത്തിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് ഒരു സിആര്‍പിഎഫ് ഭടനും മൂന്ന് ഗ്രാമീണ വോളണ്ടിയര്‍ സേനാ ഭടന്മാരും ഒരു സിവിലിയനും കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍പ്പെട്ട ഖുരായ് ചിങ്ഗാങ്ങ്ബം മേഖല, സാവോംബങ്ങ് ഹൈസ്കൂള്‍, ഖോമിഡോക്, ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍പ്പെട്ട നവോറെംതോങ്ങ് ഹൈസ്കൂള്‍ മേഖല എന്നിവിടങ്ങളില്‍ ഭീകരര്‍ സ്ഥാപിച്ചിരുന്ന ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയതായി പോലീസ് വ്യക്തമാക്കി.17.40 ലക്ഷം വോട്ടര്‍മാരില്‍ 82 ശതമാനം പേര് വോട്ടു രേഖപ്പെടുത്തിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി.സി. ലോകുണ്ട അറിയിച്ചു. ഒന്‍പത് ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇനിയും കിട്ടിയിട്ടില്ല. മുഖ്യമന്ത്രി ഒ. ഇബോബിസിംഗ് (തൗബാല്‍), കോണ്‍ഗ്രസ് നേതാവും വനംമന്ത്രിയുമായ ദേവേന്ദ്ര (ജിരിബം), കോണ്‍ഗ്രസ് നോമിനിയും സ്പീക്കറുമായ ഹേമോചന്ദ്രസിംഗ് (ഷിങ്ങ്ജാമി), മുന്‍ മുഖ്യമന്ത്രിയും എന്‍സിപി തലവനുമായ രാധാവിനോദ് കൊയ്ജാം (താങ്മീബന്ദ്), മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ എല്‍. ചന്ദ്രമണിസിംഗ് (പത്സോയ്) തുടങ്ങിയവര്‍ ഇന്നലെ ജനവിധി തേടിയ പ്രമുഖരില്‍പ്പെടുന്നു. ആകെ 279 സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടായിരുന്നു. തൗബാല്‍ ജില്ലയിലെ ഖാങ്ങാബോക്കിലുള്ള പോളിംഗ്സ്റ്റേഷനിലാണ് മുഖ്യമന്ത്രി ഇബോബിസിംഗ് വോട്ട് രേഖപ്പെടുത്തിയത്. 2,357 പോളിംഗ് കേന്ദ്രങ്ങളിലായി 12,967 സുരക്ഷാഭടന്മാരെ വിന്യസിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ഒരു ഹെലികോപ്റ്ററും സജ്ജമാക്കിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് യോഗങ്ങളും ഏഴ് ഭീകരസംഘടനകളുടെ ഏകോപനസമിതി വിലക്കിയ സാഹചര്യത്തിലാണ് സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കിയത്.
കോണ്‍ഗ്രസും സഖ്യകക്ഷിയായ സിപിഐയും ചേര്‍ന്നുള്ള സെക്കുലര്‍ പ്രോഗ്രസീവ് ഫ്രണ്ടാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും ഇരുപാര്‍ട്ടികളും വെവ്വേറെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 60 സീറ്റുകളിലും കോണ്‍ഗ്രസ് ജനവിധി തേടി. സിപിഐ 24 സീറ്റുകളിലും. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയും സംസ്ഥാനത്ത് ഒരു നിയമസഭാംഗവുമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് 47സീറ്റുകളില്‍ സ്വന്തമായി മത്സരിച്ചു. 19 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടി, എന്‍സിപി, സിപിഎം, ജനതാദള്‍ (യു), ആര്‍ജെഡി എന്നിവരുള്‍പ്പെടുന്ന പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് 43 സീറ്റുകളിലും മണിപ്പൂര്‍ സ്റ്റേറ്റ് കോണ്ഗ്രസ്പാര്ട്ടി 34 സീറ്റുകളിലും മത്സരിച്ചു. നാഗാലാന്‍ഡ് ആസ്ഥാനമായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ മണിപ്പൂര്‍ ഘടകം 12 മണ്ഡലങ്ങളിലും ജനവിധി തേടുന്നുണ്ട്.
ഇതിനിടെ, ഈ മാസം 30 ന് വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. 70 മണ്ഡലങ്ങളിലായി 788 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 63 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഭരണകക്ഷിയായ ബിജെപി കോണ്‍ഗ്രസിനെതിരെ അതിശക്തമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. രാജ്യത്തിന് ശതകോടികളുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ്ലാറ്റ് ഭവന കുംഭകോണം തുടങ്ങിയ പ്രശ്നങ്ങള്‍ ബിജെപി ഉയര്‍ത്തിക്കാട്ടി. അഴിമതിരഹിതമായ സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്ന കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ബിജെപി ജനങ്ങളോട് അപേക്ഷിച്ചു. രണ്ട് ഡസനിലേറെ റാലികളെ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അഭിസംബോധന ചെയ്തു. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കാന്‍ തയ്യാറായത് ബിജെപിയാണെന്ന കാര്യം മുഖ്യമന്ത്രി ഖണ്ഡൂരി ജനങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: