കൃഷിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തിന്റെ തകര്‍ച്ചയാണ് കുറ്റിയാടി മണ്ഡലത്തിന് പറയാനുള്ളത്. മേപ്പയൂര്‍ മണ്ഡലം പേര് മാറി കുറ്റിയാടി മണ്ഡലമായെങ്കിലും മണ്ഡലത്തിന്റെ ജാതകം തിരുത്തിക്കുറിക്കാന്‍ അവിടെ നിന്നും ജയിച്ചുപോയ ജനപ്രതിനിധികള്‍ക്കായില്ല. ആയിരക്കണക്കിന് ഏക്കറില്‍ വിശാലമായി കിടക്കുന്ന പാടശേഖരങ്ങള്‍ ഇന്ന് തരിശുനിലങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. നബാര്‍ഡില്‍ നിന്നും മറ്റ് ബാങ്കുകളില്‍ നിന്നും കടമെടുത്ത കര്ഷകന് ആത്മഹത്യയുടെ മുനമ്പിലെത്തി നില്ക്കുന്ന ദയനീയ കാഴ്ചയാണ് കുറ്റിയാടി മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത്. ആരോഗ്യം, അടിസ്ഥാനവികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലൊക്കെ വികസന മുരടിപ്പാണ് കുറ്റിയാടിയുടെ സമകാലിക യാഥാര്‍ത്ഥ്യം. എന്നാല്‍ പത്തുവര്‍ഷം കൊണ്ടുണ്ടായ ചില്ലറ വികസനപദ്ധതികള്‍ ചൂണ്ടിക്കാണിച്ചാണ് നിലവിലെ എംഎല്‍എ കെ.കെ. ലതിക വോട്ടുതേടുന്നത്.
വേളം, ആയഞ്ചേരി പഞ്ചായത്തുകളിലെ കൃഷിവികസനപദ്ധതികള് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാതിവഴിയിലാണ്. കോടിക്കണക്കിന് രൂപയാണ് കാര്‍ഷിക വികസനത്തിന് വേണ്ടി ചെലവഴിച്ചത്. നെല്‍കൃഷിവികസന പദ്ധതി.യുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് തുടക്കംകുറിച്ച പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. വേളം, ആയഞ്ചേരി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടന്ന നെല്‍വയലുകള്‍ വെള്ളം കെട്ടിക്കിടന്ന് കൃഷിയോഗ്യമല്ലാതായി മാറുകയായിരുന്നു. അധിക ചെലവ് താങ്ങാനാവാതെ കൃഷി മുടങ്ങിയതോടെ നെല്‍വയലുകള്‍ ചെളിയും വെള്ളക്കെട്ടുംകൊണ്ട് കൃഷിയോഗ്യമല്ലാതായി. ജില്ലയ്ക്ക് ആവശ്യമായ നെല്ല് ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ മേഖലയിലെ കോള്‍നിലങ്ങള്‍ കൃഷിയോഗ്യമാക്കുക എന്ന പദ്ധതിയിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍ ഇത് ലക്ഷ്യംകണ്ടില്ല. എന്ന് മാത്രമല്ല എംഎല്‍എയുടെയും യുഡിഎഫ് സര്‍ക്കാറിന്റെയും ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യംകാണേണ്ട പദ്ധതികളാണ് തകരുകയും കര്‍ഷകരുടെ നിലവിളിയായി മാറുകയുംചെയ്തുകൊണ്ടിരിക്കുന്നത്.
ഏഴ് വര്‍ഷം മുമ്പാണ് ആയഞ്ചേരി കോള്നിലവികസനപദ്ധതിക്ക് തുടക്കം കുറിച്ചത്. ഫാംറോഡ്നിര്മ്മാണം, തടയണനിര്‍മ്മാണം, തോട് വികസനം എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. തുലാറ്റ്നട മുതല്‍ മീമ്പാലം വരെ ഉണ്ടായിരുന്ന തോട് നവീകരിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ളപദ്ധതിയും ലക്ഷ്യം കണ്ടില്ല. തോടിന് സംരക്ഷണ ഭിത്തി കെട്ടാത്തത് കാരണം പലഭാഗങ്ങളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. തടയണ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയിരുന്നെങ്കിലും അതും പാതിവഴിയിലാണ്. നബാര്‍ഡുമായി ചേര്‍ന്ന് കോടികള്‍ ചെലവ് ചെയ്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വേളം, ആയഞ്ചേരി കോള്‍നില വികസനപദ്ധതികള്‍ തകര്‍ന്നിരിക്കുകയാണ്.
2008ലാണ് പട്ടാമ്പി നെല്‍ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ നെല്‍വയലുകളെപറ്റി പഠനം നടത്തിയത്. നെല്‍കൃഷിയുടെ നാശത്തിനും നഷ്ടത്തിനും കാരണം അധിക ജലക്കെടുതിയാണെന്ന് കണ്ടെത്തി. കുറ്റിയാടി ജലസേചന കനാലിന്റെ ചോര്‍ച്ചയാണ് ഇതിന് കാരണമെന്ന് കണ്ടെത്തി. ഇത് പരിഹരിക്കാന്‍ പദ്ധതി സമര്‍പ്പിച്ചെങ്കിലും നടപ്പിലാക്കാന്‍ കഴിയാതെ പദ്ധതികള്‍ കടലാസിലുറങ്ങുകയാണ്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപാണ്ടി പാടശേഖര വികസനം, മേപ്പയൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കരുവോട്ട് ചിറ പാടശേഖരപദ്ധതി എന്നിവയെല്ലാം കോടികളുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കിടക്കുകയാണ്. ഇത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. തിരുവള്ളൂര്‍, കുറ്റിയാടി, പുറമേരി പഞ്ചായത്തുകളിലെ പാടശേഖര നവീകരണ പദ്ധതികള്‍ ഇതേ പാതയിലാണ്. കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ പെടുത്തി ലഭിച്ച കോടിക്കണക്കിന് രൂപയാണ് നടത്തിപ്പിലെ അനാസ്ഥകൊണ്ട് പാഴായിപ്പോകുന്നത്. കുറ്റിയാടി, വേളം പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി നബാര്‍ഡ് സഹായത്തോടെ 850 ലക്ഷം രൂപ ചെലവാക്കുന്നത്.
റോഡ് വികസനത്തിന്റെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്. ആയഞ്ചേരി, വില്യാപ്പള്ളി, റോഡ് വീതികൂട്ടുന്നതിന് മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയും എവിടെയുമെത്തിയില്ല. സ്ഥലം വിട്ടുനല്‍കിയാല്‍ ഫണ്ട് കണ്ടെത്താന്‍ എളുപ്പമാണെന്നായിരുന്നു എംഎല്‍എ അന്ന് നല്കിയ വാഗ്ദാനം. എന്നാല്‍ സ്ഥലം വിട്ടുകൊടുത്തതിന് ശേഷം ഫണ്ട്കണ്ടെത്താനായില്ല എന്നാണ് എംഎല്‍എ ഇപ്പോള്‍ നല്കുന്ന മറുപടി.
പ്രാദേശിക സിപിഎം പ്രവര്‍ത്തകരടക്കം ഇക്കാര്യത്തില്‍ പാര്‍ട്ടിനേതൃത്വത്തെ ചോദ്യം ചെയ്യുകയാണ്. കുറ്റിയാടി താലൂക്ക് ആശുപത്രിയുടെ സ്ഥിതിയും ഇതുതന്നെ. ആവശ്യത്തിന് ഡോക്ടര്‍മാരോ പാരാമെഡിക്കല്‍ സ്റ്റാഫോ ഇല്ലാതെ ഇന്നും ആശുപത്രി ബാലാരിഷ്ടതയിലാണ്. എംഎല്‍എയുടെ സ്വന്തം പഞ്ചായത്തായ കുന്നുമ്മലില്‍ ഉള്ള സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയും ഇതുതന്നെ. എംഎല്‍എയായിരുന്ന എ. കണാരന് ഹെല്‍ത്ത് സെന്ററില്‍ കിടത്തിചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉപവാസസമരം വരെ നടത്തിയിരുന്നു. മന്ത്രിസഭകളും എംഎല്‍എമാരും മാറിമാറിവന്നിട്ടും ആശുപത്രികളുടെ സ്ഥിതി രോഗാതുരമാണ്. വീണ്ടും വോട്ട്ചോദിക്കാനെത്തുമ്പോള് നിലവിലെ എംഎല്‍എ പറയുന്നത് പാതിവഴിയിലായ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വോട്ടുനല്കണമെന്നാണ്. എന്നാല്‍ എന്തുകൊണ്ടാണ് പദ്ധതികള്‍ പാതിവഴിയിലായതെന്ന് മറുപടി നല്കാന് അവര്‍ക്കാവുന്നില്ല. കുറ്റിയാടി മണ്ഡലത്തില്‍ വികസനസമില്ലെന്ന് അക്കമിട്ട് നിരത്തിപ്പറയുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് സര്‍ക്കാര്‍ എന്തുകൊണ്ടാണ് കുറ്റിയാടിയെ അവഗണിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നല്കാനാവുന്നില്ല.
ലോകത്താകമാനം അറിയപ്പെടുന്ന കുറ്റിയാടിത്തേങ്ങ എന്ന ഒറ്റ ബ്രാന്റ്മതിയായിരുന്നു ഈ മണ്ഡലത്തെ പുരോഗതിയിലേക്ക് ആനയിക്കാന്‍ നാളികേരകൃഷിയും നാളികേര അനുബന്ധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും ഈ മണ്ഡലത്തിന്റെ ഐശ്വര്യത്തിന് കാരണമാകുമായിരുന്നു. എന്നാല്‍ ഭാവന സമ്പന്നമല്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങളുടെ സങ്കുചിത താല്പര്യങ്ങള്ക്ക് മുമ്പില്‍ കുറ്റിയാടിയുടെ വികസനം മുരടിച്ചുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: