തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. കേസിലെ രണ്ടാംപ്രതിയായ കാമുകി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും കോടതി വിധിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ഷെര്സ വിധി പ്രസ്താവിച്ചത്. കോടതി പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് ആരോപിച്ച എല്ലാ കുറ്റങ്ങളും ശരിവച്ചാണു ശിക്ഷാ വിധി. രണ്ട് പ്രതികള്‍ക്കും 50 ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. അനുശാന്തി മാതൃത്വത്തിനു നാണക്കേടെന്നു ശിക്ഷ വിധിച്ചുകൊണ്ടു കോടതി പറഞ്ഞു.
നിനോ മാത്യുവിനും അനുശാന്തിക്കുമെതിരെ കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് വാട്സ് ആപ് അടക്കം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചതിന് ഐ.ടി നിയമത്തിലെ വകുപ്പുകളിലും ശിക്ഷ വിധിക്കും. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നത് കൊണ്ട് പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്ന പ്രോസിക്യൂഷന് ആവശ്യം കോടതി അംഗീകരിച്ചു.
2014 ഏപ്രില്‍ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനാണ് നിനോ മാത്യു കൊലപാതകത്തിന് പുറപ്പെട്ടത്.
അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമനയെയും മകള്‍ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തി. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലെ ഒരേ കമ്പനിയില്‍ ജോലിക്കിടെ പരിചയപ്പെടുകയും പ്രണയബദ്ധരാകുകയും ചെയ്ത നിനോ മാത്യുവും അനുശാന്തിയും ഒരുമിച്ച് ജീവിക്കാനായാണ് അരും കൊല ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷന് വാദം. ഇതിനായി ഭര്‍ത്താവിന്റെ അമ്മയെയും മകളെയും കൊലപ്പെടുത്താന്‍ അനുശാന്തി കാമുകനായ നിനോയ്ക്ക് ഒത്താശ നല്‍കുകയായിരുന്നു.
കേസില്‍ 49 സാക്ഷികളെ വിസ്തരിച്ചു. 85 രേഖകളും 41 തൊണ്ടു മുതലുകളും കോടതി തെളിവായി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: