ശ്രീനഗര്‍: കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ന് പുനസ്ഥാപിച്ചു. കൂടാതെ ഹാന്ത്വാരാ കുപ്പ്വാരാ പ്രദേശത്തേക്കുള്ള ജനങ്ങളുടെ സഞ്ചാരത്തിനുള്ള നിരോധനവും മൂന്നുമണിക്കൂര്‍ സമയത്തേക്ക് മാറ്റിയിട്ടുണ്ട്. കാശ്മീര്‍ താഴ്വരയില് ഇന്നലെ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച പതിനാറുകാരിയായ പെണ്‍കുട്ടിയെ ഹാന്ത്വാരയില് വച്ച് സൈനികന് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് ഹാന്ത്വാരാ, കുപ്പ്ഡവാരാ എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ആരും ഉപദ്രവിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി തന്നെ കോടതിയില്‍ വ്യക്തമാക്കിയതോടെ നിജ സ്ഥിതി ബോധ്യപ്പെടുകയായിരുന്നു.
ഇരുപട്ടണങ്ങളിലെയും നിരോധനങ്ങള്‍ രാവിലെ എട്ടുമണിമുതല്‍ പതിനൊന്നു മണിവരെയാണ് നീക്കംചെയ്തിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന മൂന്നു മണിക്കൂര്‍ സമാധാന പരമായി പോകുകയാണെങ്കില്‍ ദിവസം മുഴുവന്‍ ഇന്റര്‍നെറ്റ് സേവനം നീട്ടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സമരങ്ങളും പ്രതിഷേധങ്ങളും മൂലം ഒരാഴ്ചയായി നിര്‍ജീവമായി കിടന്ന കശ്മീരിലെ ജനജീവിതം സാധാരണനിലയിലേക്ക് വന്നു തുടങ്ങിയിട്ടുണ്ട്. പിര്‍പാഞ്ചാല്‍ മലനിരകള്‍ക്ക് കുറുകെയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: