ന്യൂദല്‍ഹി: ബാങ്കുകളെ കബളിപ്പിച്ചു രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം മുംബൈ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ചോദ്യം ചെയ്യലിന് വിജയ് മല്യയ്ക്ക് മൂന്നുതവണ സമന്‍സ് അയച്ചെങ്കിലും ഹാജരായിരുന്നില്ല.
കൂടാതെ, വിദേശത്ത് സ്വത്തുക്കള്‍ വാങ്ങുന്നതിനായി 430 കോടി രൂപ മല്യ തട്ടിച്ചുവെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തിനെതിരെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്കിയ ഹര്‍ജിയും കോടതി തള്ളി.
മല്യയുടെ പാസ്പോര്‍ട്ട് നാലാഴ്ചത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭാംഗത്വവും നയതന്ത്ര (ഡിപ്ലോമാറ്റിക്) പാസ്പോര്‍ട്ടിന്റെ കാലാവധിയും അവസാനിക്കാന്‍ വെറും രണ്ടു മാസം അവശേഷിക്കേയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്തത്.
പാസ്പോര്‍ട്ട് ഓഫീസ് അയച്ച നോട്ടീസിനു നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കുന്ന നടപടിയിലേക്കു കടക്കാം. ചട്ടപ്രകാരം, പാസ്പോര്‍ട്ട് റദ്ദാക്കിയതിനു ശേഷം മാത്രമേ മല്യക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുന്നതിനും ഇന്റര്‍പോള്‍ മുഖേനേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുമുള്ള നടപടികളിലേക്കു കടക്കാനാകൂ.
കിംഗ്ഫിഷര്‍ എയര്ലെന്സിനു വേണ്ടി വിവിധ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത തുകയും പലിശയും അടക്കം 9,000 കോടി രൂപ തിരിച്ചടയ്ക്കാത്ത കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്യക്കെതിരേ നിയമ നടപടികള്‍ ആരംഭിച്ചത്.
മാര്‍ച്ച് രണ്ടിനു മല്യ ലണ്ടനിലേക്കു കടന്നു.എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നും ഇന്ത്യയിലേക്കു മടങ്ങിവരണമെന്നും ആവശ്യപ്പെട്ടെങ്കിലും വിവാദ വ്യവസായി വഴങ്ങിയിട്ടില്ല. ബാങ്കുകളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിനുശേഷം മാത്രമേ ഹാജരാകാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: