കണ്ണൂര്‍: മെയ് 16ന് നടക്കുന്ന കേരളാ നിയമസഭാതെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് അഴിക്കോട്. ജില്ലയില്‍ യുഡിഎഫ് സിറ്റിംഗ് മണ്ഡലമായ അഴിക്കോട് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്താനായി യുഡിഎഫും ശക്തനായ സ്ഥാനാര്‍ത്ഥിയിലൂടെ ഇക്കുറി മണ്ഡലത്തില്‍ ശക്തിതെളിയിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണിവിടെ നടക്കുന്നത്. മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും മണ്ഡലത്തില്‍ പ്രചരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. സംസ്ഥാനത്തെയാകെ ശ്രദ്ധയാകര്‍ഷിച്ച അഴിക്കോട് മണ്ഡലത്തില്‍ ആര് ജയിക്കും എന്നേ ഇനി അറിയാനുള്ളു.
ബിജെപി നേതാവ് അഡ്വ:എ.വി.കേശവനാണ് ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ മത്സരിക്കുന്നത്. ബിജെപിയുടെ കേരളത്തിലെ കരുത്തുറ്റ നേതാക്കളിലൊരാളായിരുന്ന കെ.ജി.മാരാരുടെ ജ്യേഷ്ഠ പുത്രനാണ് ഇദ്ദേഹം. ഏറെകാലമായി ബിജെപി ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചു വരുന്ന അഡ്വ.എ.വി.കേശവന് തളിപ്പറമ്പ് ബാറിലെ അഭിഭാഷകനും മികച്ച ആദ്ധ്യാത്മിക പ്രഭാഷകനുമാണ്. പാരമ്പര്യമായി മാരാര്ജിയിലൂടെ ലഭിച്ച പ്രസംഗശൈലിയുടെ ഉടമ കൂടിയായ കേശവന് കണ്ണൂര്‍ ജില്ലയിലെയും അഴീക്കോട് മണ്ഡലത്തിലേയും സര്‍വ്വര്‍ക്കും സുപരിചിതനാണ്. കണ്ണൂര്‍ കാനത്തൂര്‍ സ്വദേശിയാണ് എ.വി.കേശവന്. സുസ്മിതയാണ് ഭാര്യ. കണ്ണൂര്‍ ചിന്മയമിഷന് സ്കൂള്‍വിദ്യാര്‍ത്ഥിയായ വിശ്വദേവ് ഏക മകനാണ്.
എം.കെ.ശശീന്ദ്രനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7,540 വോട്ടാണ് ബിജെപി മണ്ഡലത്തില്‍ നേടിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ചില വാര്‍ഡുകളില്‍ വിജയിക്കുകയും 13521 വോട്ടുകള്‍ മണ്ഡല പരിധിയില്‍ നിന്നും നേടാനും ബിജെപിക്ക് കഴിഞ്ഞു. ഇക്കുറി ശക്തമായ പോരാട്ടം മണ്ഡലത്തില്‍ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയും എന്‍ഡിഎ നേതൃത്വവും. മണ്ഡലത്തില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനുളള സാന്നിധ്യവും മുന്നണിക്ക് പ്രയോജനപ്പെടുമെന്നുറപ്പാണ്.
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എംവിആറിന്റെ ഇളയ മകന് എം.വി.നികേഷ് കുമാര്‍ ഇടത് സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നു എന്നത് സംസ്ഥാന തലത്തില്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. സിപിഎം ശക്തികേന്ദ്രമായ അഴിക്കോട് മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ 1987 ലെ തെരഞ്ഞെടുപ്പില്‍ എം.വി.രാഘവന് വിജയിച്ചിരുന്നു. കണ്ണൂര്‍ താലൂക്കിലെ അഴീക്കോട്, ചിറക്കല്‍, പള്ളിക്കുന്ന്, വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് അഴീക്കോട് മണ്ഡലം.
മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായ എം.വി.നികേഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആദ്യഘട്ടം മുതല്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സിപിഎമ്മിന് മണ്ഡലത്തില്‍ പ്രചരണരംഗത്ത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കൂത്തുപറമ്പില്‍ 5 ഡിവൈഎഫ്ഐക്കാര്‍ മരിക്കാനിടയായ വെടിവെപ്പിന് ഉത്തരവാദി നികേഷിന്റെ പിതാവായ എം.വി.രാഘവനാണെന്ന് ആരോപിച്ച് വര്‍ഷങ്ങളോളം സിപിഎമ്മും ഡിവൈഎഫ്ഐയും രാഘവനെ വേട്ടയാടിയിരുന്നു. അങ്ങനെയുളള രാഘവന്റെ മകനെ പാര്‍ട്ടി ചിഹ്നത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയ നടപടി കടുത്ത പ്രതിഷേധമാണ് മണ്ഡലത്തിലെ ഡിവൈഎഫ്ഐക്കാരിലും സിപിഎമ്മുകാരിലും ഉണ്ടാക്കിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പരാജയത്തിന് വഴിവെക്കുമെന്നുറപ്പാണ്. രണ്ട് പതിറ്റാണ്ട് കാലമായി മാധ്യമപ്രവര്‍ത്തന രംഗത്തുളള നികേഷിന്റെ ഭാര്യ മാധ്യമ പ്രവര്‍ത്തകയായ റാണിയാണ് .
യുഡിഎഫിനു വേണ്ടി സിറ്റിംഗ് എംഎല്‍എ ആയ ലീഗ് നേതാവ് കെ.എം.ഷാജിയാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ മത്സരത്തില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന എം.പ്രകാശനെ 493 വോട്ടിനാണ് അട്ടിമറിച്ചായിരുന്നു കെ.എം.ഷാജി വിജയിച്ചത്. വയനാട് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷാജി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സര്‍വകലാശാല ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എം.ബീരാന് കുട്ടിയുടേയും പി.സി.അയിഷക്കുട്ടിയുടേയും മകനാണ് കെ.എം.ഷാജി. കോണ്‍ഗ്രസില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയ പി.കെ.രാഗേഷ് മണ്ഡലത്തില്‍ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് യുഡിഎഫിനേയും ആശങ്കയിലാക്കിയിരിക്കുകയാണ്.
മണ്ഡലത്തില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ ശക്തമായ സ്വാധീനം കൂടി ഉറപ്പായതോടെ ഫലം പ്രവചനാതീതമായിരിക്കുകയാണ്. കോണ്‍ഗ്രസ് വിമതന്റെ സാന്നിധ്യവും ബിജെപി സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റവും മുന്നണികള്‍ക്ക് ഭീഷണിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: