തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഗ്ദാനപ്പെരുമഴയാണ് പെയ്യുന്നത്. എല്ലാവര്ക്കും വീട്, എല്ലാവര്ക്കും ഭക്ഷണം തുടങ്ങി അനവധി വാഗ്ദാനങ്ങള്‍. പക്ഷെ ഇവയെല്ലാം വാഗ്ദാനങ്ങളായി ഒതുങ്ങുകയേയുള്ളൂവെന്ന് കഴിഞ്ഞ കാലം നമ്മെ പഠിപ്പിക്കുന്നു.
ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ വാഗ്ദാനം നല്കി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം ചെയ്ത കാക്കനാട്ടെ സ്മാര്‍ട്ട് സിറ്റിയില്‍ രണ്ടുമാസം കഴിഞ്ഞിട്ടും ഒരൊറ്റ കമ്പനി പോലും വന്നില്ല എന്നതും ശ്രദ്ധേയമാണ്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പറഞ്ഞത് മദ്യനിരോധനം തുടരുമെന്നാണ്. അതേ ശ്വാസത്തില്‍ കേരളത്തില്‍ 20 ല്‍പ്പരം ബാറുകള്‍ ഫോര്‍സ്റ്റാര്‍ ബാറുകളാക്കി മാറ്റി അവയ്ക്ക് ബിയര്‍ ലൈസന്‍സ് കൊടുക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ മദ്യനിരോധനമല്ല മദ്യോപയോഗ വര്‍ധനയാണ് ഉമ്മന്‍ചാണ്ടി ആസൂത്രണം ചെയ്യുന്നത് എന്ന് വ്യക്തം.
കൊച്ചി ഇന്ന് വിഷലിപ്തമാണ്. ദുര്‍ഗന്ധം വമിക്കുന്ന മലിന ജലാശയങ്ങളായി മാറിയ ജലപാതകളും കൊതുകുകളുടെ പ്രജനന കേന്ദ്രമായ കാനകളും. മാലിന്യനിര്‍മാര്‍ജ്ജനം എന്ന സങ്കല്‍പ്പം പോലും ഇല്ലാത്ത കൊച്ചിക്കാര് റോഡിലും കാനയിലും എല്ലാം തള്ളുന്ന മാലിന്യങ്ങളില്‍നിന്ന് ഉണ്ടാകുന്ന കൊതുകുജന്യരോഗങ്ങളാണ് ഇവിടെ വികസിക്കുന്നത്. ഒരു വികസിതനഗരമെന്ന കൊച്ചിക്കാരുടെ സ്വപ്നം എന്ന് യാഥാര്‍ത്ഥ്യമാകും? കൊച്ചിയാണ് സംസ്ഥാനത്തിന്റെ 65 ശതമാനം വരുമാനവും സംഭാവന ചെയ്യുന്നത്. മാലിന്യനിര്‍മാര്‍ജ്ജനം, ഓടശുചീകരണം, റോഡ് നന്നാക്കല്‍, ഫ്ളൈ ഓവറുകള്‍, ശുദ്ധജല പദ്ധതികള്‍ ഒന്നും ഇവിടെ യാഥാര്‍ത്ഥ്യമാകുന്നില്ല. റോഡുകളുടെയും പാലങ്ങളുടെയും വികാസത്തിന്റെയും സഞ്ചാരസൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വികസനം ഇന്ന് കണക്കാക്കുന്നത്.
ഇപ്പോള്‍ വോട്ടിനായി വിനയപൂര്‍വം വാഗ്ദാനങ്ങള്‍ ചൊരിയുന്നവര്‍ തെരഞ്ഞെടുപ്പിനുശേഷം അഹന്തയും അവഗണനയും ജീവിതശൈലിയാക്കുന്നു. സ്മാര്‍ട്ട്സിറ്റി ആയാലും മെട്രോ റെയില്‍ ആയാലും കൊച്ചി അവഗണനയുടെ കുപ്പിക്കഴുത്തില്‍ തന്നെയാണ്. പശ്ചിമകൊച്ചി ബാനര്‍ജി റോഡിനു വടക്കുള്ള പ്രദേശങ്ങള്‍, തീരാത്ത ഗോശ്രീ റോഡ് (ഇത് പച്ചാളം ലെവല്‍ ക്രോസ് കടന്ന് മാമംഗലം വരെ എത്തുമെന്നായിരുന്നു പ്രതീക്ഷ). ആസൂത്രണത്തിന്റെയും സംയോജനത്തിന്റെയും കുറവാണ് കൊച്ചിയെ അവികസിത നഗരമാക്കുന്നത്. ഒരു ഭരണാധികാരികളും വ്യക്തമായ പ്ലാനിങ്ങോടുകൂടിയ ഒരു വികസിത നഗരമാക്കി കൊച്ചിയെ മാറ്റാന്‍ ആത്മാര്‍ത്ഥ ശ്രമം നടത്തുന്നില്ല. അവശ്യം ആവശ്യമായ സ്ഥലങ്ങളില്‍പോലും ഫ്ളൈഓവറുകള്‍ ഇല്ലാത്ത ഏകനഗരമല്ലെ കൊച്ചി? വൈറ്റിലയിലും കുണ്ടന്നൂരിലും പാലാരിവട്ടത്തുമുള്ള ട്രാഫിക് സിഗ്നലുകളില്‍ എത്രയായിരം വാഹനങ്ങളാണ് ദിവസേന കുടുങ്ങിക്കിടക്കുന്നത്?
ആസൂത്രണരംഗത്തെ പാളിച്ചകള്‍ കൊച്ചിയിലെ എല്ലാ മേഖലകളെയും പിന്നോട്ടടിക്കുന്നു. വൈറ്റില മൊബിലിറ്റി ഹബ്ബ്, പൊന്നുരുന്നി റെയില്‍വേ വികസനം തുടങ്ങി പൂര്‍ത്തിയാകാത്ത സ്മാര്‍ട്ട്സിറ്റി പോലും കൊച്ചിയില്‍ മരവിച്ച നിലയില്‍ നില്ക്കുന്നു. നിലവിലെ സംവിധാനങ്ങളില്‍ ഒരു പൊളിച്ചെഴുത്തുണ്ടായില്ലെങ്കില്‍ കൊച്ചി പിന്നോട്ടായിരിക്കും സഞ്ചരിക്കുക. കൊച്ചി ഇന്നും ജലദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ പെരിയാര്‍ ഒഴിച്ച് മറ്റൊരു ജലസ്രോതസ്സുകളും കണ്ടെത്താന്‍ അധികൃതര്‍ ശ്രമിക്കുന്നുപോലുമില്ല. കുടിവെള്ള മലിനീകരണം, കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധന, ഫാക്ടറികളില്‍നിന്നും പെരിയാറിലേയ്ക്ക് വിസര്‍ജിക്കുന്ന രാസമാലിന്യങ്ങള്‍ എല്ലാം കൊച്ചിയുടെ പ്രശ്നമാണ്. ഇന്ന് ജനം കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ടാങ്കര്‍ ലോറികളെയാണ്. 1995 ല്‍ കൊച്ചിയുടെ ശുദ്ധജല ഡിമാന്റ് 390 എംഎല്‍ഡി ആയിരിക്കെ ലഭ്യത വെറും 190 എംഎല്‍ഡി ആയിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ എ.കെ. ആന്റണി ഹഡ്കോ പ്രോജക്ട് ആരംഭിച്ചു. അതുകൊണ്ടെന്തു ഗുണമാണുണ്ടായത്? കേരളത്തിലെ പൈപ്പ് കുംഭകോണം ആരും മറന്നിട്ടില്ല. അന്‍പതിനായിരം കോടി രൂപയുടെ പൈപ്പുകള്‍ വിശാല കൊച്ചിയുടെ മണ്ണിനടിയിലുണ്ടത്രെ. പക്ഷേ ഇതിന്റെ ഉപയോഗം ദിവസം രണ്ടുമണിക്കൂറാണ്. 24 മണിക്കൂര്‍ ജലലഭ്യത ഉറപ്പാക്കാന്‍ ഒരു പ്രോജക്ടുമില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനത്തിന് കിട്ടുന്ന വാഗ്ദാനപ്പെരുമഴയില്‍ പലതും ഒരിക്കലും യാഥാര്ത്ഥ്യമാകാറില്ലെന്നിരിക്കെ, സ്മാര്‍ട്ട്സിറ്റി പോലെ ഇവിടത്തെ വികസനവും നിശ്ചലാവസ്ഥയില്‍ തുടരാനാണ് സാധ്യത; ബാറുകളുടെ വര്‍ധനവൊഴിച്ചാല്‍. ബാറുകള്‍ വന്നാലും ഈ തെരഞ്ഞെടുപ്പ് സമയത്ത് വ്യാജമദ്യമൊഴുകുമെന്നും ആശങ്കയുണ്ട്. അതെന്തായാലും, സംസ്ഥാനത്തിന്റെ വികസനത്തിന് വാഗ്ദാനം മാത്രം നല്‍കിയിട്ടെന്തുകാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: