അവിടുത്തെ പാദം പണിയാന്‍ എന്നും എനിക്ക് കഴിയേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അമ്മയുടെ രൂപമെന്റെയുള്ളില്‍ സദാ വിളങ്ങട്ടെ! നിന്റെ നാമം എന്റെ നാവിലെന്നും സ്പന്ദിക്കട്ടെ. അവിടുത്തെ പാദങ്ങള്‍ എന്റെ കണ്ണിണകളെ എന്നും അനുഗ്രഹിക്കട്ടെ.
അവിടുന്ന് എന്നെയവിടുത്തെ അടിമയായി കണക്കാക്കണം. ഭവതിയെ എന്റെ യജമാനത്തിയായി ഞാന്‍ എല്ലായ്പ്പോഴും കണക്കാക്കിക്കൊള്ളാം. എന്നിലെ ഈ സേവ്യസേവകഭാവം വികാസം പ്രാപിച്ച് അമ്മയുംമകനും എന്ന മട്ടിലേയ്ക്ക് പരിണമിക്കട്ടെ എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.
ബ്രഹ്മാണ്ഡം എന്തെന്ന് നിനക്കറിയാം, കാരണം അറിവിന്റെ പരമപദം നീയാണ്. ഈ പാമരന് അമ്മയോട് എന്തുപറയാനാണ്? അമ്മയ്ക്കറിയാത്തതായി എന്തുണ്ട്? അതിനാല്‍ ഞാനൊന്നും ആവശ്യപ്പെടുന്നില്ല. അവിടുത്തെ ഹിതമാണ് എന്റെ ആജ്ഞ.
വിശ്വത്തെ സൃഷ്ടിക്കുന്നത് ബ്രഹ്മാവാണെന്നും സംരക്ഷിക്കുന്നത് ഹരിയാണെന്നും സംഹാരശക്തി ശിവനാണെന്നും ലോകര്‍ പറയുന്നു. എന്നാല്‍ അമ്മേ, അവിടുന്നു നല്കിയ ശക്തിയൊന്നുകൊണ്ട് മാത്രമല്ലേ, ഞങ്ങള്‍ക്ക് ഈ പ്രാഭവങ്ങള്‍ ഉണ്ടായത്?
സകലരുടെയും മാതാവായ ഭൂദേവിയല്ല ജഗത്തിനെ ഭരിക്കുന്നത്, മറിച്ച് നിന്റെ ആധാരശക്തിയാണ് അതിനു നിദാനമായുള്ളത്. സൂര്യന് പ്രോജ്വലത്താകുന്നത് നിന്റെ പ്രഭയാലാണ്. ഇതൊക്കെയാണെങ്കിലും നീ ഇപ്പറഞ്ഞ കാര്യങ്ങളിലൊന്നും ബന്ധമില്ലാതെ ശുദ്ധസത്വയായി വിളങ്ങുകയും ചെയ്യുന്നു.
ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ നിന്റെ ശക്തിയുടെ പ്രകടനങ്ങള്‍ മാത്രമാണ്. ജനനമെടുത്തവരാകയാല്‍ ഞങ്ങള്‍ക്ക് മരണവും നിശ്ചയം. അപ്പോള്‍പ്പിന്നെ ദേവേന്ദ്രന് അടക്കമുള്ള ദേവതമാരും അനിത്യര്‍ തന്നെയാണല്ലോ? നിത്യയായി, ശാശ്വതമൂലകന്ദമായി ഉള്ളത് അമ്മേ, നീ മാത്രമാണ്.
അമ്മേ, നിന്റെ കാരുണ്യത്താലാണ് പുരാണപുരുഷന്‍ പോലും ആത്മസ്വരൂപത്തെ അറിയുന്നത്. നീ ആത്മാവബോധം നല്കിയിരുന്നില്ലെങ്കില് ‘താന്‍ വിഭുവാണ്, ഈശനാണ്, അനാദിയാണ്, അനീഹനാണ്, സര്‍വ്വഭൂതങ്ങളുടെയും നിദാനമാണ്’ എന്നിത്യാദി തമോബുദ്ധികളില്‍ അദ്ദേഹം അകപ്പെടുമായിരുന്നു.
വിദ്വാന്റെ വിദ്യ, ബലവാന്റെ ബലം, കീര്‍ത്തിമാന്റെ കീര്‍ത്തി, മനുഷ്യന്റെ മുക്തി, കാന്തി, ശ്രീത്വം, തുഷ്ടി, വൈരാഗ്യം, എന്നുവേണ്ട സകലപ്രഭാവങ്ങളും അവിടുന്നാണ്.
വേദങ്ങളിലെ ഗായത്രിയായും, സഗുണയായും, നിര്‍ഗുണയായും സ്വാഹയായും, ശിവയായും, പ്രണവാധാരയായും നിലകൊള്ളുന്നത് നീയാണ്. അമരപൂര്‍വ്വജന്മാരുടെ മുക്തിക്കായി നീയാണ് വേദശാസ്ത്രാദികളെ ഉണ്ടാക്കിയത്.
കടലിലെ അലകള്‍പോലെ ആദ്യന്തഹീനമായ ചിന്മയവസ്തുവിന്റെ അംശങ്ങള്‍ എങ്ങും ജീവസ്വരൂപമായി നിറഞ്ഞിരിക്കുന്നു. ജീവഭാവം പൂണ്ട അവയ്ക്ക് മോക്ഷമാര്‍ഗ്ഗമായാണ് നീ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്.
അവിടുന്നാണീ പ്രപഞ്ചത്തിന്റെയെല്ലാം നിദാനം എന്ന രഹസ്യം ജീവന് അറിയുന്ന നിമിഷം അവിടുന്നീ പ്രപഞ്ചത്തെ സംഹരിക്കുന്നു. വേദിയില്‍ നടിക്കുന്നവന് വേഷംമാറി വിരമിക്കുന്നതുപോലെ നീയും സൃഷ്ടിസ്ഥിതിസംഹാരാദികള്‍ ചെയ്ത് പിന്‍വാങ്ങുന്നു.
ഈ മോഹവിഷയക്കടലില്‍ നിന്നും കരകയറ്റാന്‍ അമ്മേ, നിന്നെത്തന്നെ ഞാന്‍ ആശ്രയിക്കുന്നു. ദുഃഖം, കാമക്രോധലോഭങ്ങള്‍, എന്നിവയാല്‍ പൂരിതവും യാതൊരു പ്രയോജനം ഇല്ലാത്തതുമായ സംസാരത്തില്‍ നിന്ന് അമ്മേ എന്നെ രക്ഷിച്ചാലും.മഹാവിദ്യയും പരമശിവയും സര്‍വ്വാര്‍ത്ഥസാധികയുമായ അമ്മയുടെ കാലടികളില്‍ ഞാനിതാ നമസ്കരിക്കുന്നു. ജ്ഞാനപ്രകാശത്തിന്റെ അനുഗ്രഹം എന്നില്‍ ചൊരിഞ്ഞാലും.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: