കോട്ടയം: പ്രചാരണത്തിന്റെ ചൂടേറുമ്പോള്‍ ഇടത്-വലത് മുന്നണികള്‍ക്ക് വികസനം വഴിമുടക്കിയായ അപൂര്‍വ്വ കാഴ്ചയ്ക്കാണ് വൈക്കം വേദിയാകുന്നത്. രണ്ടുതവണ ഒഴികെ ഇടതുവശം ചേര്‍ന്നു സഞ്ചരിച്ച മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങളും അവഗണിക്കപ്പെടുകയായിരുന്നു. മുന്നണികളിലെ ആഭ്യന്തര കലാപം മാറ്റിനിര്‍ത്തിയാല്‍പ്പോലും വൈക്കത്ത് കൊടിനാട്ടാന്‍ കഴിയുമെന്ന് ഇപ്പോള്‍ ഇരുമുന്നണികളും വിശ്വസിക്കുന്നില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം ഒരു പടികൂടി മുന്നേറുമ്പോള്‍ ത്രികോണ മത്സരത്തില്‍ മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഹരിച്ചും ഗുണിച്ചും സാധ്യത തേടുകയാണ് എല്‍ഡിഎഫും യുഡിഎഫും.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് വൈക്കം. വെച്ചൂര്‍, തലയാഴം, ടിവി പുരം, മുത്തേടത്ത്കാവ്, ചെമ്മനാകരി തുടങ്ങിയ പ്രദേശങ്ങളില്‍ ശുദ്ധജലം കിട്ടാക്കനിയാണ്. ശുദ്ധജലവിതരണത്തിനുള്ള സംവിധാനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ലാത്തത് ഈ പ്രദേശങ്ങളെ ബാധിച്ചിട്ടുണ്ട്. കുടാതെ സംസ്ഥാനത്തെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പഞ്ചായത്തുകളില്‍ ചിലത് ഈ മണ്ഡലത്തിലാണ്. വെച്ചൂര്‍, മറവന്തുരുത്ത് തുടങ്ങിയ പ്രദേശങ്ങള്‍ ഇവയില്‍ ചിലതാണ്. ഇന്നും വൈദ്യുതി എത്താത്ത വീടുകളും ഇവിടെയുണ്ട്.
വൈക്കത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന ഇടത്-വലത് മുന്നണികളുടെ വാഗ്ദാനങ്ങള്‍ ഇക്കുറി വിജയിക്കുമെന്ന് അവര്‍ക്കുതന്നെ വിശ്വാസമില്ല. എല്‍ഡിഎഫിന്റെ വീഴ്ച ഉപയോഗപ്പെടുത്താന്‍ യുഡിഎഫിനും കഴിഞ്ഞില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഉണ്ടായ വിവാദങ്ങള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. യുഡിഎഫിലും ഗ്രൂപ്പിസം കൊടികുത്തിവാഴുന്നു. മുന്നണികളില്‍ ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണ് ഇന്ന് മണ്ഡലത്തിലുള്ളത്.
മണ്ഡലത്തിലെ പരമ്പരാഗത വോട്ടുകളില്‍ ഉണ്ടായ അടിയൊഴുക്ക് മുന്നണികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതോടൊപ്പം വൈക്കം സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാകുകയും ചെയ്തു. മണ്ഡലത്തിലെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിലും തെരഞ്ഞെടുക്കപ്പെട്ടവര്‍ പരാജയപ്പെട്ടു. ഇത് താഴേത്തട്ടില്‍ വരെ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പുതിയ വരുമാന സ്രോതസ് കണ്ടെത്തുന്നതിലെ പരാജയം വൈക്കത്തിനു ക്ഷീണമാവുകയും ചെയ്തു. വരുമാനം നേടാന്‍ കഴിയുമായിരുന്ന വിനോദസഞ്ചാര മേഖലയെ അവഗണിച്ചതു മേഖലയ്ക്കുതന്നെ തിരിച്ചടിയായി.
സംവരണമണ്ഡലമാണ് വൈക്കം. പട്ടികജാതി വികസനഫണ്ട് ഏറ്റവുംകുറച്ച് വിനിയോഗിച്ച മണ്ഡലങ്ങളിലൊന്ന് വൈക്കമാണ്. കൂടാതെ പരമ്പരാഗത തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന കയര്‍ സഹകരണ സംഘങ്ങള്‍ എല്ലാം പൂട്ടി. കക്കാ സഹകരണ സംഘങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. റോഡുകളുടെ ശോചനീയാവസ്ഥയാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത. ഏറ്റവുമധികം വാഹനങ്ങള്‍ സഞ്ചരിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡ് തകര്‍ന്ന നിലയിലാണ്. വീതികുറഞ്ഞ റോഡ് നവീകരിക്കുമെന്ന് പ്രഖ്യാപനം ജലരേഖയായി. റോഡ് ഇന്നും പഴയപടി തന്നെ. മണ്ഡലത്തിലെ മിക്ക റോഡുകളും മഴപെയ്താല്‍ ഗതാഗതയോഗ്യമല്ലാതാകും. രാജഭരണകാലത്തെ ഓഫീസ് കെട്ടിടങ്ങളാണ് വൈക്കത്തുള്ള പലതും. ചില സര്‍ക്കാര്‍ ഓഫീസുകള്‍ കടുത്തുരുത്തിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതു തെരഞ്ഞെടുപ്പുവേളയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ശക്തമായ ത്രികോണ മത്സരമാണ് വൈക്കത്ത് നടക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നു തന്നെ ഭീഷണി നേരിടുന്നു. സി.കെ. ആശയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. എ.സനീഷും മത്സരിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നീലകണ്ഠന് മാസ്റ്റര്‍ പ്രചാരണത്തില്‍ എതിരാളികളേക്കാള്‍ മുമ്പിലാണ്. എസ്എന്‍ഡിപിയുടെ നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കു പ്രതീക്ഷ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: