കാസര്‍കോട്: അഴിമതിയിലൂടെ കോടികള്‍ വാരിക്കൂട്ടി ജനങ്ങളുടെ ആത്മാഭിമാനത്തെപ്പോലും വികലമാക്കിയ ഒരു ഭരണത്തിന് സംസ്ഥാനത്ത് അന്ത്യംകുറിക്കാന്‍ പോവുകയാണെന്ന് പ്രശസ്ത നടന് സുരേഷ് ഗോപി. എന്‍ഡിഎ മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി സര്‍ക്കാരിനെ തുടച്ചുനീക്കാനും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ശക്തി തെളിയിക്കാനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ വിജയിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചേ തീരൂ. അഴിമതിയിലൂടെ ജനങ്ങളെ അപമാനിച്ചവര്‍ക്ക് ശിക്ഷ നല്‍കാനുള്ള അവസരം ജനങ്ങളുടെ മുന്നിലെത്തി നില്ക്കുന്നു. ഏതു രംഗത്തും കേരളത്തിലെ ജനങ്ങളെ തുല്യരായി കാണാന്‍ ഇന്നുവരെ കേരളം ഭരിച്ച ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുല്യ നീതി എല്ലാവര്ക്കും ഉറപ്പാക്കാനും അത്തരമൊരു ഭരണം ഉണ്ടാവാനും കേരളാ നിയമസഭയില്‍ ബിജെപി യുടെ സാന്നിധ്യം ഉണ്ടാവണം.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബിജെപിയുടെ ശബ്ദം ഉയരണം. ജനങ്ങളെ ഒന്നായി കാണാനും സമസ്ത മേഖലകളിലും ജനങ്ങളുടെ ഉയിര്ത്തെഴുന്നേല്പ്പിനും മോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തുടങ്ങിവെച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ കേരളത്തിലും മഞ്ചേശ്വരത്തും നടപ്പാകണമെങ്കില്‍ സുരേന്ദ്രന് ജയിക്കണം. മഞ്ചേശ്വരത്തു സുരേന്ദ്രന് ജയിച്ചാല്‍ മോദിയുടെ ദൂതന് എന്ന നിലയില്‍ പല വികസനവും മണ്ഡലത്തിലെത്തിക്കാന്‍ സുരേന്ദ്രനു കഴിയുമെന്നു ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് നേരെ ഇടത്-വലത് മുന്നണികള്‍ എയ്ത് വിട്ടുകൊണ്ടിരിക്കുന്ന കൂരമ്പുകള്‍ മോദി ഭരണപ്രഭാവത്തില് അവര്‍ക്ക് തന്നെ തിരിഞ്ഞ് കുത്തും. അസഹിഷ്ണുതാവാദം ഉയര്‍ത്തി സന്തുലനാവസ്ഥ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ചിലരെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡണ്ട് ഹരിഷ് ചന്ദ്ര മഞ്ചേശ്വരം അദ്ധ്യക്ഷത വഹിച്ചു. കണ്വെന്ഷന് കര്‍ണ്ണാടക എംഎല്‍എ സുനില്‍കുമാര്‍ കര്‍ക്കള ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സുരേഷ് ഗോപി സെല്‍ഫിയെടുത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശിയ സമിതിയംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാന സമിതിയംഗങ്ങളായ എം.പി.രാധാകൃഷ്ണന്, പി.സുരേഷ്കുമാര്‍ ഷെട്ടി, സഹകാര്‍ ഭാരതി ദേശിയ സെക്രട്ടറി അഡ്വ. കെ. കരുണാകരന് നമ്പ്യാര്‍, ബിജെപി ജില്ലാ പ്രസിഡണ്ടും ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വ. കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി പി. രമേശ്, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ഗണേശ് പാറക്കട്ട, മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ശൈലജ ഭട്ട്, എസ്സി-എസ്ടി മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: