ഇടുക്കി: അഞ്ച് നിയോജക മണ്ഡലങ്ങളുള്ള ഇടുക്കിയില്‍ എന്‍ഡിഎയുടെ മുന്നേറ്റം എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഞെട്ടിച്ചിരിക്കുകയാണ്. തൊടുപുഴ മണ്ഡലത്തില്‍ മന്ത്രി പി.ജെ. ജോസഫിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ.് പ്രവീണ്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സിപിഎം സ്വതന്ത്രനായി ജനവിധി തേടുന്ന റോയി വാരികാട്ട് പ്രചാരണത്തില്‍ ഏറെ പിന്നിലാണ്.
ജേക്കബ് ഗ്രൂപ്പുകാരനായിരുന്ന റോയിയെ സിപിഎം സ്വതന്ത്രനാക്കിയതില് പാര്‍ട്ടിക്കുള്ളിലുണ്ടായ അഭിപ്രായ ഭിന്നത കൂടുതല്‍ ശക്തമായി തുടരുകയാണ്. ഇതിനാല്‍ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പേരിന് മാത്രമാണ് നടക്കുന്നത്. മണ്ഡലത്തില്‍ എന്‍ഡിഎയും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. മാധ്യമങ്ങളും ബഹുജനങ്ങളും ഇടത് സ്ഥാനാര്‍ത്ഥി പിന്നിലാണെന്ന വസ്തുത അംഗീകരിക്കുന്നുമുണ്ട്. തൊടുപുഴയില്‍ എന്‍ഡിഎ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കൂറ്റന്‍ റാലി മാറ്റത്തിന്റെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്.
ഇടുക്കി മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവാശിയേറിയ മത്സരം നടക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മലനാട് എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ബിജു മാധവനാണ് രംഗത്തുള്ളത്. ഈഴവ വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളും ഇടത് വലത് മുന്നണികളുടെ വര്‍ഗീയ പ്രീണനനയവും ഇടുക്കി മണ്ഡലത്തില്‍ കാര്യങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി റോഷി അഗസ്റ്റിനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫ്രാന്‍സിസ് ജോര്‍ജുമാണ് മത്സരിക്കുന്നത്. വനവാസി മേഖല നേരിടുന്ന അവഗണന എന്‍ഡിഎയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്.
പീരുമേട്ടിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശക്തമായ പ്രചാരണമാണ് നടത്തുന്നത്. മണ്ഡലത്തില്‍ തമിഴ് വോട്ടുകളാണ് വിധി നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റും തമിഴ് വംശജനുമായ കെ. കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ കുമാറിനുള്ള സ്വാധീനവും ബിഡിജെഎസിന്റെ സംഘടനാശേഷിയും അനുകൂല ഘടകങ്ങളാണ്. വിവാദങ്ങള്‍ക്കൊപ്പം എന്നും സഞ്ചരിക്കുന്ന ഇ.എസ് ബിജിമോളാണ് ഇടത് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത് അഡ്വ. സിറിയക് തോമസാണ്. എഐഎഡിഎംകെയും മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. പരമ്പരാഗതമായി ഇടതിനും വലതിനും ലഭിച്ചുകൊണ്ടിരുന്ന വോട്ടു ബാങ്കുകളിലുണ്ടാകുന്ന വിള്ളല്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സജി പറമ്പത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ ബിജെപിക്കും ശക്തമായ അടിത്തറയുണ്ട്. എം. എം മണിയാണ് ഇടത് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത് അഡ്വ. സേനാപതി വേണുവാണ്. ഇവിടെയും എഐഎഡിഎംകെ മത്സരിക്കുന്നുണ്ട്. സിപിഎമ്മിലെ വി.എസ്. വിഭാഗമാണ് എംഎം മണിക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്നത്. നിരവധി നേതാക്കളെ വെട്ടി നിരത്തിയാണ് കോണ്‍ഗ്രസിലെ സേനാപതി വേണു സീറ്റ് ഉറപ്പിച്ചത്. ഇത് പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം ഒന്നാം ഘട്ടം പിന്നിട്ടു. പഞ്ചായത്ത് തല പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്ന വന്‍ ജനക്കൂട്ടം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആവേശം പതിന്മടങ്ങാക്കുന്നു.
പീരുമേട് മണ്ഡലം പോലെ തന്നെ തോട്ടം തൊഴിലാളികളും തമിഴ് വംശജരും വിധി നിര്‍ണ്ണയിക്കുന്ന ദേവികുളത്ത് ഇടത് വലത് മുന്നണികള്‍ക്ക് ഇത്തവണ മത്സരം ക്ലേശം പിടിച്ചതാണ്. തോട്ടം തൊഴിലാളി സമരത്തിലൂടെ രണ്ട് മുന്നണികളുടെയും ജനപിന്തുണ നഷ്ടമായിരുന്നു. ജനവിരുദ്ധരും തൊഴിലാളി വിരുദ്ധരുമെന്ന് തോട്ടം തൊഴിലാളികള്‍ മുദ്രകുത്തിയ നേതാക്കളായ എ.കെ. മണിയും ജയചന്ദ്രനുമാണ് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ എന്‍. ചന്ദ്രന് ശക്തമായ മുന്നേറ്റമാണ് മണ്ഡലത്തില്‍ നടത്തുന്നത്. ഒന്നാം ഘട്ട പ്രവര്‍ത്തനം ചന്ദ്രന് ഇതിനോടകം പൂര്‍ത്തിയാക്കി.
മണ്ഡലത്തില്‍പ്പെടുന്ന ഇടമലക്കുടി, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ ശക്തമായ വേരോട്ടം ബിജെപിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. ഇവിടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ബിജെപി നടത്തിയിരുന്നു. മറയൂര്‍, അടിമാലി, മൂന്നാര്‍ പഞ്ചായത്തുകളില്‍ ബിഡിജെഎസ് ശക്തമാണ്. എഐഎഡിഎംകെയും പെമ്പിളൈ ഒരുമൈയും മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. ഈ സ്ഥാനാര്‍ത്ഥികള്‍ പിടിക്കുന്ന വോട്ട് രണ്ട് മുന്നണികളെയും തകര്‍ക്കും. ഈ സാഹചര്യത്തില്‍ അട്ടിമറിവിജയം നേടാമെന്ന് എന്‍ഡിഎ കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: