ന്യൂദല്‍ഹി: പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള ശ്രമങ്ങളിലൂടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനാണ് ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ ശ്രമിച്ചതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. ഡോ.അംബേദ്ക്കറുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍എസ്എസ് ദല്‍ഹിയില്‍ സംഘടിപ്പിച്ച ഘോഷ് പഥസഞ്ചലനത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. കൃഷ്ണഗോപാല്‍.
700-800 വര്‍ഷങ്ങളായുള്ള പരാധീനതയില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണകാലത്തെ സാമൂഹ്യവ്യവസ്ഥയിലെ സംഘര്‍ഷങ്ങളുടെ കാലത്താണ് ഡോ. അംബേദ്ക്കര്‍ ജീവിച്ചതെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു. സമൂഹത്തിനകത്തെ പരാധീനതകള്‍ മൂലം നല്ല കാര്യങ്ങള്‍ പലതും ചീത്തയായും ആവശ്യമില്ലാത്ത കാര്യങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഡോ. അംബേദ്ക്കറുടെ ജീവിതകാലത്ത് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യസമരം വളരെ നീളമേറിയതായിരുന്നു. രാജ്യം ഒരു കറുത്ത രാത്രിയെ മാത്രമാണ് മുന്നില്‍ കണ്ടിരുന്നത്.
വൈദേശിക ആക്രമണങ്ങള്‍ മൂലം ജനങ്ങള്‍ക്ക് സ്വന്തം ജീവന് രക്ഷ എന്നതുമാത്രമായിരുന്നു പരമ പ്രധാനമായിട്ടുണ്ടായിരുന്നത്. നമ്മുടെ നാട്ടില്‍ വനിതകളില്‍ പര്‍ദ്ദ വ്യവസ്ഥ, ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ എന്നിവ ഇക്കാലങ്ങളിലാണ് ശക്തമായത്. ഉച്ചനീചത്വ ഭാവനകള്‍ ശക്തമായപ്പോള്‍ ഭഗവാന് ബുദ്ധന് ഇതിനെതിരെ രംഗത്തെത്തി. ജന്മമെടുത്ത ജാതിയുടെ അടിസ്ഥാനത്തില്‍ ആരും വലതും ചെറുതുമാകുന്നില്ലെന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു.
എന്നാല്‍ രാജ്യം വിദേശികളില്‍ നിന്നും സ്വതന്ത്രമായപ്പോഴേക്കും ജാതിയും തൊട്ടുകൂടായ്മയും എല്ലാം സമൂഹത്തില്‍ രൂഢമൂലമായി മാറിക്കഴിഞ്ഞിരുന്നു. ഇത്തരം ദുര്വ്യവസ്ഥകള്ക്കെതിരെ ഹിന്ദു സമൂഹത്തില്‍ നിന്നു തന്നെ പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നു. ജാതീയമായ വേര്‍തിരിവുകളില്ലാതാക്കാന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന മഹാന്മാരില് ബുദ്ധനും കബീറും ഗുരുനാനാക്കും മഹാത്മാ ഫുലെയും പോലെ പ്രമുഖ വ്യക്തിത്വമായിരുന്നു ഡോ. അംബേദ്ക്കര്‍. ചെറുപ്പകാലം മുതല്‍ തന്നെ ജാതീയ വേര്‍തിരിവുകളില്‍ അത്യന്തം ദു:ഖിതനായിരുന്നു ഡോ. അംബേദ്ക്കര്‍. പല സ്ഥലത്തും അദ്ദേഹം അപമാനം നേരിട്ടു.
സമൂഹത്തിലെ ഭേദഭാവനകളെ ഇല്ലാതാക്കാന്‍ പശ്ചിമരാജ്യങ്ങളിലെപ്പോലെ ആയിരങ്ങള്‍ കൊല്ലപ്പെട്ട മാര്‍ഗ്ഗമല്ല അദ്ദേഹം തെരഞ്ഞെടുത്തത്. ബുദ്ധ ഭഗവാന് മുന്നോട്ടുവെച്ച ശാന്തി, സമാധാനം, പ്രേമം എന്നിവയുടെ മാര്‍ഗ്ഗമാണ് ഡോ. അംബേദ്ക്കര്‍ തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ ഏകത ഊട്ടിയുറപ്പിച്ച അദ്ദേഹം ദുര്‍ബല സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയായിരുന്നു, ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.
ദല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫ.പി.ടി. സഹാരെ അദ്ധക്ഷത വഹിച്ച പരിപാടിയില്‍ ദല്‍ഹി പ്രാന്ത സംഘചാലക് കുല്ഭൂഷണ് അഹൂജ, സഹസംഘചാലക് അലോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച 1600 ഘോഷ് വാദകര്‍ പങ്കെടുത്ത പഥസഞ്ചലനം പഹഡ്ഗഞ്ചിലെ അംബേദ്ക്കര്‍ ഭവനില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: