അരൂര്‍: അരൂര്‍ മണ്ഡലത്തിലെ നെല്‍ വയലുകള്‍ വിസ്മൃതിയിലായി, ഒരു കാലത്ത് മണ്ഡലത്തിന്റെ നെല്ലറയായിരുന്ന പ്രദേശത്ത് ഇന്ന് തരിശുപാടങ്ങളാണ് അവശേഷിക്കുന്നത്. മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍ ദുരവസ്ഥ കണ്ടില്ലെന്ന നടിക്കുകയാണ്. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ പ്രദേശങ്ങളില്‍ മാത്രമായി ഏഴായിരത്തോളം ഏക്കര്‍ നെല്‍ വയലുകള്‍ ഉള്ളതായാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
നഗരവല്‍ക്കരണത്തിന്റെ കടന്നുകയറ്റത്തില്‍ സമ്പന്നമായിരുന്ന പൊക്കാളി പാടശേഖങ്ങള്‍ ഇന്ന് ഓര് കയറി നാശത്തിന്റെ വക്കിലാണ്. കുമ്പഞ്ഞി, ഇളയപാടം, പുത്തന്‍കരി, വലിയകരി, കൊമ്പനാതുരുത്ത്, ചക്കരച്ചാല്‍ എന്നിവിടങ്ങളില്‍ ക്യഷിയും മത്സ്യബന്ധനവുമായ് കഴിഞ്ഞിരുന്ന ജനവിഭാഗം പട്ടിണിയിലേക്ക് കൂപ്പുകുത്തി. 74 കാലഘട്ടങ്ങള്‍ വരെ പൊക്കാളിനെല്ല് വിളഞ്ഞിരുന്ന ക്യഷി ഭൂമികള്‍ മത്സ്യവാറ്റ് തുടങ്ങിയതോടെയാണ് നശിച്ചുതുടങ്ങിയത്.
മത്സ്യക്കൃഷിക്കെതിരെ ശക്തമായ സമരങ്ങള്‍ നടന്നെങ്കിലും രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവര്‍ മത്സ്യക്കൃഷി ലോബിയോടൊപ്പം ചേര്‍ന്നതോടെ അസംഘടിതരായ തൊഴിലാളികള്‍ പരാജയപ്പെടുകയായിരുന്നു. ഒരു നെല്ലും മീനും പദ്ധതിയിലൂടെ മത്സ്യക്കൃഷി് തുടര്‍ന്നെങ്കിലും മുഴുവന്‍ സമയവും മല്‍സ്യക്കൃഷി ചെയ്ത് ലാഭം കൊയ്യുവാനുള്ള ചിലരുടെ ശ്രമത്തിന് അധികാരികളും ഒത്താശ ചെയ്തുവെന്നാണ് വിമര്‍ശനം. ഇതോടെ ഇടവിട്ട് നടത്തി വന്ന നെല്‍ കൃഷി തകര്‍ച്ചയിലായി. നെല്ല് ക്യഷി നഷ്ടമാണെന്ന് കണക്കുകള്‍ ഉണ്ടാക്കി സര്‍ക്കാറിനെ തെറ്റിധരിപ്പിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. മത്സ്യക്കൃഷിക്കായി മുഴുവന്‍ സമയവും പാടങ്ങളില്‍ ഓരു വെള്ളം നിറച്ചതോടെ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് നാട് നേരിടുന്നത്.
പരമ്പരാഗത ശുദ്ധജല സ്രോതസ്സുകള്‍ ഉപയോഗശൂന്യമായി പാടശേഖരങ്ങളില്‍ മാലിന്യം നിറഞ്ഞു. പ്രദേശത്തെ വീടുകളെല്ലാം ഉപ്പുവെള്ളം കയറി ദ്രവിച്ച് നിലംപൊത്താറായ നിലയിലാണ്. നാടിന്റെ ആവാസ വ്യവസ്ഥിതിയെ തകിടം മറിച്ച് സ്ഥിരമായി നടത്തുന്ന മത്സ്യ വാറ്റ് കാര്‍ഷിക ഭൂമി ഇല്ലാതെയാക്കും എന്നാണ് വിലയിരുത്തല്‍. പൊക്കാളി നെല്ല് ക്യഷി വേണ്ട വിധത്തില്‍ പരിപാലിച്ചാല്‍ മത്സ്യക്യഷിയേക്കാള് ലാഭകരമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ ഇതിന് കൃഷി വകുപ്പും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണം. സ്പെഷാലിറ്റി റൈസില്‍ ഉള്‍പ്പെടുത്തി പൊക്കാളി ക്യഷിക്കായി നീക്കി വച്ചിട്ടുള്ള സബ്സിഡി വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ ക്യഷി വകുപ്പിനു ഇതേ വരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വര്‍ഷം കുറഞ്ഞത് അഞ്ഞൂറ് ഏക്കറില്‍ പൊക്കാളി ക്യഷി നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ക്യഷി വകുപ്പിന്റെ അലംഭാവം മൂലം അഞ്ച് ഏക്കറില്‍ മാത്രമാണ് ക്യഷി നടന്നത്. ഏപ്രില്‍ മെയ്് മാസങ്ങളില്‍ നിലമൊരുക്കിയാല് മാത്രമേ ജൂണില്‍ വിത നടക്കുകയുള്ളു.
ഏപ്രില്‍ മാസം പകുതി പിന്നിട്ടിട്ടും ഉതിനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. അരൂര്‍ മണ്ഡലത്തിന്റെ ആകമാനം ഭക്ഷ്യസുരക്ഷ കാത്തുപോന്നിരുന്ന നെല്‍കൃഷിയുടെ പ്രതാപത്തെ വീണ്ടെടുക്കാന്‍ മുന്‍കയ്യെടുക്കേണ്ടവര്‍ തന്നെ കാര്‍ഷിക മേഖലയുടെ ദുരവസ്ഥ കണ്ടില്ലെന്ന നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: