മാവേലിക്കര: കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ മതം, ജാതി, ഭാഷ തുടങ്ങി വിവിധ കാരണങ്ങളാല്‍ ഭിന്നിച്ച് ഭരിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. മാവേലിക്കര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പി.എം. വേലായുധന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വിവിധ തട്ടുകളാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. രാജ്യദ്രോഹികളെ പ്രകീര്‍ത്തിക്കുന്ന നയമാണ് ഇരുവരും സ്വീകരിക്കുന്നത്. എന്നാല്‍ ബിജെപി രാജ്യത്തെ ജനങ്ങളെ ഒന്നായി കാണുന്നു. രാജ്യത്തെ രണ്ടാമത്തെ ശക്തിയായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് ലോക്സഭയില്‍ ഒറ്റഅക്കമായി തീര്‍ന്നിരിക്കുന്നു. ഭാരതത്തിലെ പരിസ്ഥിതിക്ക് കമ്മ്യൂണിസം അനുയോജ്യമല്ല.
നേതൃദാരിദ്ര്യം നേരിടുന്ന കോണ്‍ഗ്രസ് രാജ്യത്ത് ഇല്ലാതാവുകയാണ്. പല സംസ്ഥാനങ്ങളിലും അവര്‍ക്ക് ഭരണം നഷ്ടമാകുന്നു. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റു സര്‍ക്കാരുകള്‍ ജനവിരുദ്ധരും അഴിമതിക്കാരുമാണ്.
ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കിനായി ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് ഇവര്‍ ചെയ്യുന്നത്. ബംഗാളില്‍ ഒന്നിച്ച് മത്സരിക്കുന്നവര്‍ കേരളത്തില്‍ പരസ്പരം മത്സരിക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
50 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് നല്‍കിയത് അഴിമതി മാത്രമാണ്. എന്നാല്‍ രണ്ടു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണം അഴിമതി രഹിതമാണ്.
ലോക രാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഭാരതം സാമ്പത്തിക നേട്ടം കൈവരിക്കുകയാണ്. ഇത് മോദിയുടെ ഭരണ നേട്ടമാണ്. ഇരുമുന്നണികളും ഭരിച്ചു മുടിച്ച കേരളത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്നും ബിജെപിക്ക് കേരള ഭരണം നയിക്കാന്‍ ഒരു അവസരം ജനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: