ന്യൂദല്‍ഹി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വിലക്കാനുള്ള ഐക്യരാഷ്ട്രസഭയിലെ നീക്കം ചൈന വീറ്റോ ചെയ്ത വിഷയത്തിലുള്ള പ്രതിഷേധം ചൈനീസ് വിദേശകാര്യമന്ത്രിയെ ഭാരതം അറിയിച്ചു. മോസ്ക്കോയില്‍ ഭാരത-ചൈന-റഷ്യ വിദേശകാര്യമന്ത്രിതല യോഗത്തിലെത്തിയ സുഷമാ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തെ ഒരുമിച്ച് നേരിടണമെന്ന്് ഇരുരാജ്യങ്ങളും എടുത്ത തീരുമാനം നടപ്പാകണമെങ്കില്‍ ഐക്യരാഷ്ട്രസഭയിലെ നിലപാട് പുനഃപരിശോധിക്കണമെന്നും സുഷമാ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഭാരതവും റഷ്യയും ചൈനയും ഭീകരവാദത്തിന്റെ ഇരകളാണെന്ന് സുഷമാ സ്വരാജ് യോഗത്തില്‍ പ്രസ്താവിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ചൈനയും റഷ്യയും ഭാരതവും യോജിച്ചു നിന്ന് ലോകത്തെ നയിക്കണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. നല്ല ഭീകരവാദവും ചീത്ത ഭീകരവാദവും എന്ന വ്യത്യാസങ്ങള്‍ ഇല്ലാതെ നിങ്ങളുടെ ഭീകരര്‍ ഞങ്ങളുടെ ഭീകരര്‍ എന്ന പക്ഷങ്ങളില്ലാതെ ഒത്തൊരുമിച്ചു മുന്നോട്ടുപോകണമെന്നും സുഷമ പറഞ്ഞു.
ഭീകരവാദി എന്നത് ഭീകരവാദി മാത്രമാണ്. ഭീകരവാദികള്‍ മനുഷ്യസമൂഹത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നത്, അല്ലാതെ രാജ്യങ്ങള്ക്കെതിരെയല്ല. ഈ തത്വത്തില്‍ അധിഷ്ടിതമായ നടപടികള്‍ വേണം സ്വീകരിക്കേണ്ടതെന്നും സുഷമാ സ്വരാജ് പ്രസ്താവിച്ചു.
ലോകത്തിന്റെ സുരക്ഷയ്ക്ക് പ്രധാന വെല്ലുവിളി അന്താരാഷ്ട്രതലത്തിലുള്ള ഭീകരവാദമാണെന്ന് ത്രിരാഷ്ട്ര സമ്മേളനത്തിന്റെ പ്ലീനറി സെഷനില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെങ്കില്‍ അതു വലിയ ഭവിഷ്യത്തുണ്ടാക്കും. ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ കൗണ്‍സില്‍ പരിഷ്ക്കരണം എന്നത് അടിയന്തരാവശ്യമാണ്. ഇക്കാര്യത്തില്‍ ചൈനയുടേയും റഷ്യയുടേയും സഹകരണം ആവശ്യമാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: