ആലപ്പുഴ: ആലപ്പുഴ സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന് അംഗീകാരം നഷ്ടമാകാന്‍ സാദ്ധ്യത, ആശങ്കയില്‍ വിദ്യാര്‍ഥികള്‍. കഴിഞ്ഞ ദിവസം വീണ്ടും ഡെന്റല്‍ കൗണ്‍സില്‍ ഇവിടെ പരിശോധന നടത്തി. 2014ല്‍ തുടക്കം കുറിച്ച ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ഗവണ്മെന്റ് ഡെന്റല്‍ കോളജിലാണ് 98 വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായിരിക്കുന്നത്. സര്‍ക്കാരിന്റെ അനാസ്ഥയാണ് മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണം.
പ്രിന്‍സിപ്പലടക്കം 37 തസ്തികളാണ് ഇവിടെ ഒഴിഞ്ഞ് കിടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വേറെയും. ഈ ഘട്ടത്തില്‍ രണ്ടാമത്തെ അധ്യയനവര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കേണ്ടെന്ന് ഡെന്റല്‍ കൗണ്‍സിലിന്റെ കര്‍ശന നിര്‍ദ്ദേശവുമുണ്ടായിരുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് പ്രവേശനം നടത്തിയത്.
പ്രിന്‍സിപ്പലായിരുന്ന ഡോ. എം.കെ മംഗളം ആരോഗ്യസര്‍വകലാശാല മജിസ്ട്രേറ്ററായി കഴിഞ്ഞ നവംബറില്‍ പോയിരുന്നു. ഇതിന് പകരമായി നിയമനം നടത്തിയിട്ടില്ല. ഒപ്പം ഡെന്റല്‍ വിഭാഗത്തില്‍ മൂന്ന് പ്രഫസര്‍മാര്‍, ഏഴ് അസോസിയേറ്റ് പ്രഫസര്‍മാര്‍ എട്ട് അസിസ്റ്റന്റ് പ്രഫസര്‍മാര്‍ എന്നീ തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. മെഡിസിന് വിഭാഗത്തില്‍ രണ്ട് അസോസിയേറ്റ് പ്രഫസര്‍മാരുടേയും രണ്ട് അസിസ്റ്റന്റ് പ്രഫസര്‍മാരുടേയും ഒഴിവുണ്ട്.
അധ്യാപകേതര വിഭാഗത്തില്‍ 14 തസ്തികകളുടെ ഒഴിവ് വേറെയുമുണ്ട്. സ്വന്തമായി കെട്ടിടം പോലും നിര്‍മിക്കാതെ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഹുനില കെട്ടിടത്തിലാണ് നിലവില്‍ ഡെന്റല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. എസ്സി, എസ്ടി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിയാണ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി കെട്ടിടം നിര്‍മ്മിച്ചത്.എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാതെ ഈ കെട്ടിടത്തില്‍ ഡെന്റല്‍ കോളജ് ആരംഭിക്കുകയായിരുന്നു. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാതെയോ ആണ് ഡെന്റല്‍കോളജ് ആരംഭിച്ചത്. ഇതിനിടെ കെട്ടിട നിര്‍മാണം ആരംഭിച്ചെങ്കിലും ഒച്ചിഴയും വേഗതയിലാണ് അതിന്റെ നിര്‍മാണം.
ഈ ഘട്ടത്തിലാണ് ഡല്‍ഹിയില്‍ നിന്നുള്ള രണ്ടംഗ ഡെന്റല്കൗണ്സില് സംഘം കഴിഞ്ഞ ദിവസം കോളജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധനയ്ക്കെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥി പ്രവേശനം തടയുമെന്ന് സൂചനയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: