കണ്ണവം: വിവാഹ വീട്ടില്‍ അക്രമം കാട്ടാനെത്തിയ സിപിഎം ക്രിമിനലുകളെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ സിപിഎം ക്രിമിനലുകള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് ഭീകരാവസ്ഥ സൃഷ്ടിക്കുന്നതായി പരാതി. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വണ്ണാത്തിമൂലയിലാണ് ശനിയാഴ്ച രാത്രി അക്രമമുണ്ടായത്. ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ വിവാഹം നടക്കുന്നതിനിടയില്‍ വീടിന് മുന്നില്‍ സിപിഎം സംഘം ബാനറുകള്‍ കെട്ടാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മാരകായുധങ്ങളുമായി വീട്ടിലെത്തിയ സിപിഎം സംഘം കല്യാണവീട്ടില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. വീട്ടിലെ കസേരകളും പാത്രങ്ങളും മറ്റും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ നാട്ടുകാര്‍ തടയുന്നതിനിടയിലാണ് നാല് സിപിഎമ്മുകാര്‍ക്ക് പരിക്കേറ്റത്. ഇതിന്റെ പേരില്‍ സ്ഥലത്തെത്തിയ കണ്ണവം പോലീസ് സ്ഥലത്ത് അഴിഞ്ഞാടുകയായിരുന്നു. കൂത്തുപറമ്പ് സിഐ കെ.േപ്രേംസദന്റെ നേതൃത്വത്തില്‍ കെഎപിക്കാര് ഉള്‍പ്പെടെയുള്ള നിരവധി പോലീസുകാര്‍ ഈ മേഖലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇന്നലെ കാലത്ത് പോലീസ് പിടികൂടിയ ബിജെപി പ്രവര്‍ത്തകരായ ഷിജില്‍, സുകുമാരന്‍ തുടങ്ങി മൂന്നുപേരെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. രാവലെ വണ്ണാത്തിമൂലയില് നിന്നും പിടികൂടിയ ഇവരെ പോലീസ് വാഹനത്തില്‍ വെച്ചും കൂത്തുപറമ്പ് സിഐ ഓഫീസില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അവശരായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭരണമാറ്റമുണ്ടാകുമെന്ന ധാരണയില്‍ സിപിഎമ്മിന് വിടുപണിയെടുക്കുകയാണ് സിഐ പ്രേംസദനും കണ്ണവം എസ്ഐയും മറ്റ് പോലീസുകാരും. വണ്ണാത്തിമൂല മേഖലയില്‍ സിപിഎം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മാനന്തേരി കാവിലെ ഉത്സവത്തിന് സിപിഎം സംഘം നടത്തിയ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ കാവിലെ കലശവും തകര്‍ത്തിരുന്നു. ചുണ്ട ഭാഗങ്ങളിലും സംഘര്‍ഷത്തിന് ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വണ്ണാത്തിമൂല ഉള്‍പ്പെടെയുള്ള ചില വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ സിപിഎം സംഘം തടഞ്ഞിരുന്നു. ഈ മേഖലയില്‍ ബിജെപിയുടെ പ്രവര്‍ത്തനം ശക്തമായതില്‍ വിറളിപൂണ്ട സിപിഎം സംഘം കരുതിക്കൂട്ടി സംഘര്‍ഷം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. അക്രമസംഭവങ്ങളില്‍ നടപടിയെടുക്കേണ്ട പോലീസാകട്ടെ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറുകയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പോലീസിന്റെ പക്ഷപാതപരമായ നടപടികള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതികരിക്കേണ്ടി വരുമെന്ന് ബിജെപി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: