ബാഴ്സലോണ: ലയണല്‍ മെസിയെന്ന കാല്‍പ്പന്തു മാന്ത്രികന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി, കരിയറില്‍ 500 ഗോള്‍. ബാഴ്സലോണയെന്ന സ്പാനിഷ് കളിസംഘത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഈ ഫുട്ബോള്‍ മാന്ത്രികന് 633ാമത്തെ കളിയിലാണ് സമ്മോഹന നേട്ടത്തിലെത്തുന്നത്. ഫുട്ബോള്‍ ചരിത്രത്തില്‍ ഗോള്‍വേട്ട അഞ്ഞൂറ് പിന്നിടുന്ന മൂന്നാമത്തെ താരമാണ് അര്‍ജന്റീന ദേശീയ ടീമിന്റെ നായകന് കൂടിയായ മെസി. മുന്നിലുള്ളവരില്‍ ഒരാള്‍ ഇതിഹാസ താരം പെലെ (1279). രണ്ടാമന് സമാകാലീനന് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ (539).
അഞ്ഞൂറെന്ന പൊന്‍തൂവല്‍ പക്ഷേ ഏറെ സന്തോഷത്തോടെയാകില്ല മെസി അണിഞ്ഞിട്ടുണ്ടാകുക. മെസിയുടെ ബൂട്ടിനും മുന്‍ ചാമ്പ്യന്‍ വലന്‍സിയയുടെ ജയം തടയുന്നതില്‍ കറ്റാലന്മാരെ തുണച്ചില്ല. ആഴ്ചകള്‍ക്കു മുന്‍പ് വ്യക്തമായ പോയിന്റ് വ്യത്യാസത്തോടെ ലീഗില്‍ മുന്നില്‍നിന്ന നിലവിലെ ജേതാക്കള്‍ ഇപ്പോള്‍ കിരീടം നിലനിര്‍ത്താന്‍ പിടിപ്പതു പണിയെടുക്കേണ്ടിവരുമെന്ന അവസ്ഥയില്‍. മാഡ്രിഡിലെ വൈരികള്‍ റയലും അത്ലറ്റികോയും ഒപ്പത്തിനൊപ്പമുണ്ട്.
ഈ അഞ്ഞൂറില്‍ 450 ഗോളും ബാഴ്സയ്ക്കായാണ് അര്‍ജന്റൈന്‍ അടിച്ചുകൂട്ടിയത്. ദേശീയ ടീമിനായി നേടിയത് 50 ഗോളുകള്‍. ദേശീയ ടീമിനേക്കാളേറെ ബാഴ്സലോണയുടെ ജഴ്സിയിലാണ് മെസി തിളങ്ങിയത്. പെപ്പ് ഗാര്‍ഡിയോളയെന്ന ചാണക്യന് പരുവപ്പെടുത്തിയ ബാഴ്സ, ലൂയി എന്റിക്വിനു കീഴിലും മികവു തുടരുന്നത് ഈ ഇടംകാല് മാന്ത്രികന്റെ കരുത്തില്‍. മെസിയുടെ ശൗര്യത്തിനു മങ്ങലേറ്റപ്പോള്‍ ബാഴ്സയും വിരണ്ടു. ദേശീയ ടീമിനായി തിളങ്ങുന്നില്ലെന്ന പരാതി കഴിഞ്ഞ ലോകകപ്പോടെ താരം മാറ്റിയെഴുതി. ബ്രസീലില്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ചത് ഈ മാന്ത്രികന്റെ മാസ്മരികത.
ഗോളുകളുടെ എണ്ണത്തില്‍ മുന്നില്‍ ക്രിസ്റ്റ്യാനോയെങ്കിലും ശരാശരിയില്‍ മികവ് മെസിക്ക്. 791 കളികളില്‍നിന്നാണ് പോര്‍ച്ചുഗീസ് താരം ഇത്രയും ഗോള്‍ അടിച്ചുകൂട്ടിയത്. മെസി നേടിയ ഗോളുകളില്‍ 80 ശതമാനത്തിലധികവും ഇടംകാല് കൊണ്ട്, 406 ഗോളുകള്‍. ബയേണ്‍ മ്യൂണിച്ചിനെതിരെ നേടിയ അഞ്ചു ഗോള്‍ മികച്ച നേട്ടം. 33 ഹാട്രിക്കുകളും താരത്തിന്റെ ബൂട്ടില്‍നിന്ന് പിറന്നു. ആറു ഗോളുകള്‍ കൂടി സ്വന്തമാക്കിയാല്‍ ദേശീയ ടീമിനായി കൂടുതല്‍ ഗോളുകളെന്ന ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ (56) നേട്ടത്തിനൊപ്പമെത്താം സമകാലീന ഫുട്ബോളിലെ ചക്രവര്‍ത്തിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: