കണ്ണൂര്‍: ബംഗാളിലെ സഖ്യം ചോദ്യം ചെയ്യപ്പെടുന്നത് സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ മനോനില തെറ്റിക്കുന്നു. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ ഇല്ലെന്നും കോണ്‍ഗ്രസ് നേതാക്കളുമായി വേദി പങ്കിടില്ലെന്നുമാണ് സിപിഎം പോളിറ്റ് ബ്യുറോ മുതല്‍ താഴെ ലോക്കല്‍ കമ്മറ്റി നേതാക്കള്‍ വരെ പറഞ്ഞത്. എന്നാല്‍ ഒരോ നാള് കഴിയുന്തോറും ബംഗാളിലെ കോണ്‍ഗ്രസ്- സിപിഎം സഖ്യം മറനീക്കി പുറത്തുവരുന്നതാണ് ഇരുപാര്‍ട്ടി നേതാക്കളെയും ഇപ്പോള്‍ വിറളിപിടിപ്പിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ അടക്കമുള്ളവരാണ് ഇതിനകം ബംഗാളില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളുടെ വജയത്തിനായി വോട്ടഭ്യര്‍ത്ഥിച്ചത്.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയും കോണ്‍ഗ്രസ് നേതാവ് മാനസ് ഭൂനിയയും സംയുക്തമായി തുറന്ന വാഹനത്തില്‍ ബംഗാളിലെ നാദിയയില്‍ കോണ്‍ഗ്രസ്-ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. സിപിഎമ്മിന്റെ അരിവാള്‍ ചുറ്റികയും കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നവും ഒന്നിച്ച് വാഹനത്തില്‍ കെട്ടിയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
അതേസമയം ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം കേരളത്തില്‍ തിരിച്ചടിയാകുമെന്ന ആശങ്ക തെരഞ്ഞെടുപ്പ് നാള് അടുക്കുന്തോറും കേരളത്തിലെ സിപിഎം നേതൃത്വത്തെ കൂടുതല്‍ അലോസരപ്പെടുത്തുകയാണ്. കുടുംബയോഗങ്ങളില്‍ നിന്നുപോലും ഇതേക്കുറിച്ച് അണികളുടെ ചോദ്യമുയരുമ്പോള്‍ വ്യക്തമായ മറുപടി നല്കാന് നേതൃത്വത്തിന് കഴിയുന്നില്ല. ഇത് മറികടക്കാനുള്ള എളുപ്പവഴിയായിട്ടാണ് കോണ്‍ഗ്രസ്-ബിജെപി രഹസ്യധാരണയെന്ന പെരുംനുണയുമായി സിപിഎം നേതാക്കളും സിപിഎം-ബിജെപി ധാരണയെന്ന കള്ളപ്രചാരണവുമായി കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ പൊടുന്നനെ രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: