കോട്ടയം: എംസിറോഡ് വികസനത്തിനായി ഭൂവുടമ സര്‍ക്കാരില്‍ നിന്നും വിലവാങ്ങി വിട്ടുനല്‍കിയ ഭൂമി കൈവശംവച്ച് അനധികൃത കിണര്‍ നിര്‍മ്മാണം നടത്തിയ സംഭവത്തില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലം എംഎല്‍എയ്ക്കും പങ്കുള്ളതായി ആക്ഷേപം. ചിങ്ങവനം ബോര്‍മ്മ കവലയ്ക്ക് സമീപം എഫ്സിഐ റോഡിനും എംസിറോഡിനും മദ്ധ്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് മുന്‍ ഉടമ കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയതായി റവന്യൂവകുപ്പ് അധികൃതര്‍ ഇന്നലെ കണ്ടെത്തിയത്. തിരികെ പിടിച്ച ഭൂമിക്ക് വെളിയില്‍ ഉടമ വിട്ടുനല്‍കിയ സ്ഥലത്ത് ഉണ്ടായിരുന്ന കിണര്‍ സ്ലാബിട്ട് മൂടി അതിന്റെ മുകളിലാണ് റോഡ്നിര്‍മ്മാണം നടത്തിയതെന്നും ഇവര്‍ കണ്ടെത്തി. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ലാബിട്ട്മൂടിയ കിണറിന് മുകളില്‍ മണ്ണടിച്ച് ഉയര്‍ത്തിയിരുന്നെങ്കിലും കിണറ്റില്‍നിന്നും വെള്ളം പമ്പുചെയ്യാന്‍ പറ്റുംവിധം വസ്തുവിലേക്ക് ഇരുപതടി നീളത്തില്‍ മാന്‍ഹോള്‍ നിര്‍മ്മിച്ചിരുന്നു. റോഡ് നിര്‍മ്മാണത്തിന് ശേഷവും ഈ കിണറ്റില്‍നിന്നും വെള്ളം പമ്പുചെയ്ത് ഉടമ ഉപയോഗിച്ച് വരുകയായിരുന്നു.
ഏതാണ്ട് 200 അടിയോളം നീളത്തില്‍ 2 അടിമുതല്‍ 15 അടിവരെ വീതിവരുന്ന അഞ്ചുസെന്റോളം ഭൂമിയാണ് അധികൃതര്‍ അളന്നുതിരിച്ച് കല്ലിട്ടത്. ചിങ്ങവനം നഗരമദ്ധ്യത്തിലുള്ള ഈ സ്ഥലത്തിന് ഏകദേശം ഒരു കോടി രൂപ മതിപ്പ് വില ഉണ്ടാകുമെന്നാണ് പരിസരവാസികള്‍ പറയുന്നത്.
2006-ല്‍ 18 ലക്ഷംരൂപ പൊന്നുംവില നല്കി സര്‍ക്കാര്‍ ഏറ്റടുത്തതായിരുന്നു തിരിച്ചുപിടിച്ച അഞ്ചുസെന്റോളം വരുന്ന ഭൂമി. വിട്ടുനല്‍കിയ ഭൂമിയുടെ കുറച്ചുഭാഗംമാത്രം ഉള്‍പ്പെടുത്തി കെഎസ്ടിപി റോഡുനിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. ഈ പ്രദേശത്ത് റോഡിന് ആവശ്യമായ വീതിയില്ലെന്ന് കണ്ടെത്തിയതാണ് പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്താന്‍ ഇടയാക്കിയത്. സ്ഥലം എംഎല്‍എ, റവന്യൂവകുപ്പ് അധികൃതര്‍, ജില്ലാ കളക്ടര്‍ എന്നിവരെ നാട്ടുകാര്‍ സംഭവം അറിയിച്ചെങ്കിലും അന്വേഷണം ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ബിജെപി-ബിഡിജെഎസ് പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണം തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. രേഖകള്‍ പരിശോധിച്ച് കയ്യേറ്റം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ നിര്‍മ്മാണം തുടരുകയുള്ളുവെന്ന കെഎസ്ടിപി അധികൃതരുടെ ഉറപ്പിന്മേലാണ് ശനിയാഴ്ച ഉപരോധം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്നലെ റവന്യൂവകുപ്പിലെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സര്‍വ്വേയര്‍ ഗീതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം അളന്നുതിരിച്ച് കയ്യേറ്റം കണ്ടെത്തിയത്.
പരാതി ഉയര്‍ന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കളക്ടര്‍ അടക്കമുള്ള റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടിയതിന് പിന്നില്‍ സ്ഥലം എംഎല്‍എയുടെ സമ്മര്‍ദ്ദമാണെന്നാണ് വകുപ്പിലേതന്നെ ചില ഉദ്യോഗസ്ഥരുടെ ആരോപണം. സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കുന്ന കയ്യേറ്റം പുറത്തുവന്നിട്ടും പ്രദേശത്തെ കോണ്‍ഗ്രസ്സ്-സിപിഎം നേതാക്കള്‍ മൗനം പാലിച്ചതിന് പിന്നില്‍ വന്‍ അഴിമതി ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: