തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനേയും അമ്മൂമ്മയെയും മൃഗീയമായി വധിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നാം പ്രതി കാമുകന് നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി കാമുകി അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തടവും ശിക്ഷ. അനുശാന്തി മാതൃത്വത്തിനാകെ അപമാനമാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി വിലയിരുത്തി. സൗദി അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും കൊണ്ട് കഴുകിയാലും നിനോയുടെ കൈയിലെ ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാനാവില്ലെന്ന് വിധി പ്രസ്താവിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷിര്‍സി വ്യക്തമാക്കി. അന്വേഷണ സംഘത്തെയും പബ്ലിക് പ്രേസിക്യൂട്ടറേയും കോടതി പ്രത്യേകം അഭിനന്ദിച്ചു.
കൊലപാതകത്തിനുള്ള എല്ലാ ഒരുക്കങ്ങളും രണ്ടാം പ്രതി അനുശാന്തി ചെയ്തുകൊടുത്തതായി കോടതി കണ്ടെത്തി. നിനോ കുട്ടിയുടെ ജീവിതം മുളയിലേ നുള്ളി. സ്വന്തം കുഞ്ഞിനേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. നിനോമാത്യു അമ്പതുലക്ഷവും അനുശാന്തി മുപ്പത് ലക്ഷവും പിഴയൊടുക്കണം. പിഴത്തുകയില്‍ നിന്ന് 50 ലക്ഷം വധശ്രമത്തില്‍നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ലിജീഷിനും 30 ലക്ഷം കൊല്ലപ്പെട്ട ഓമനയുടെ ഭര്‍ത്താവ് തങ്കപ്പന്‍ചെട്ടിയാര്‍ക്കും നല്‍കണം. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതിയും വനിത എന്നതും കണക്കിലെടുത്താണ് അനുശാന്തിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി.
കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. വാട്സ്ആപ് അടക്കം സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം പ്രോസിക്യൂഷന് സംശായാതീതമായി തെളിയിക്കാന്‍ സാധിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനുമുമ്പ് പ്രതികളെ കസ്റ്റഡിയിലെടുക്കാനായതായി കോടതി വിലയിരുത്തി. ഫോറന്‍സിക് പരിശോധനയും ശാസ്ത്രീയ അന്വേഷവും കുറ്റമറ്റ രീതിയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
2014 ഏപ്രില്‍ 16നാണ് ആറ്റിങ്ങലിനെ നടുക്കിയ ദാരുണകൊലപാതകം നടന്നത്. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം അവിക്സിനു സമീപം തുഷാരത്തില്‍ തങ്കപ്പന് ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫീസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകന് ലിജീഷിന്റെ മകള്‍ സ്വസ്തിക (നാല്) എന്നിവരാണ് അരുംകൊല ചെയ്യപ്പെട്ടത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഒന്നാം പ്രതിയായ തിരുവനന്തപുരം കരമണില്‍ സ്വദേശിയായ നിനോമാത്യു വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ്. അനുശാന്തിയും ലിനോയും ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരായിരുന്നു, ഇവരുടെ പ്രണയമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്.
ലിജീഷില് നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പെട്ടെന്നുതന്നെ അന്വേഷണം നടത്തിയതിനാലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലിനോയെ പിടികൂടാനായത്. കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിലായിരുന്നു ഇയാള്‍. പിന്നാലെ അനുശാന്തിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ വി.എസ്. വിനീത്കുമാറിനെയും, എഫ്എസ്എല് അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജിയേയും അന്വേഷണ ഉദ്യോഗസ്ഥന് സി.ഐ അനില്‍കുമാറിനെയും കോടതി പ്രത്യേകം പ്രസംശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: