കോട്ടയം: പുഴവാത് ദേവീക്ഷേത്രത്തില്‍ പുലര്‍ച്ചെ മുഴങ്ങുന്ന ശംഖനാദം കേള്‍ക്കുന്ന പ്രദേശമാണ് ഇന്ന് ചങ്ങനാശ്ശേരിയായി മാറിയതെന്നാണ് പഴമക്കാര്‍ പറയുന്നത്. അഞ്ചുവിളക്കിന്റെ നാടെന്നും ഈ പ്രദേശം അറിയപ്പെടുന്നുണ്ട്. പൗരാണികത ഏറെയുണ്ട് ചങ്ങനാശ്ശേരിക്ക് അഭിമാനിക്കാന്‍. ചങ്ങനാശ്ശേരിയിലെ ചന്ത വേലുത്തമ്പി ആനയെ വിറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചതാണ്. ഇത് ചരിത്രമാണെങ്കില്‍ വര്‍ത്തമാനകാലം അത്ര സുഖകരമല്ല.
വര്‍ത്തമാനകാലത്തെ അസുഖകരമായ സാഹചര്യം ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കേരള കോണ്‍ഗ്രസ് (എം) നേതാവ് സി.എഫ് തോമസാണ്. അദ്ദേഹത്തെ നേരിടാന്‍ ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത് മറ്റൊരു കേരള കോണ്‍ഗ്രസ് നേതാവായ ഡോ. കെ.സി ജോസഫിനെയാണ്. രണ്ട് സ്ഥാനാര്‍ത്ഥികളും ജനങ്ങളുന്നയിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളുടെ മുന്നില്‍ നിശബ്ദരാകുന്ന രംഗമാണ് കാണുന്നത്.
കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശവും ആലപ്പുഴ തിരുവല്ല പ്രദേശവും തമ്മിലുള്ള വ്യാപാര ബന്ധങ്ങളുടെ സംഗമസ്ഥാനമായിരുന്നു ചങ്ങനാശ്ശേരി മാര്‍ക്കറ്റ്. ജലഗതാഗത മാര്‍ഗ്ഗത്തിലൂടെയാണ് ആലപ്പുഴയില്‍ നിന്നും മറ്റും ചരക്കുള്‍ എത്തിച്ചിരുന്നത്. എരുമേലി, മുണ്ടക്കയം ഭാഗത്തുനിന്നുമുള്ള സാധനങ്ങള്‍ കാളവണ്ടിയിലാണ് എത്തിച്ചിരുന്നത്. എന്നാലിന്ന് അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ മൂലം ചങ്ങനാശ്ശേരിയിലേക്കുള്ള ജലഗതാഗതമാര്‍ഗ്ഗം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കൂടാതെ ജനങ്ങളുടെ ഏറ്റവും പ്രഥമിക ആവശ്യമായ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും കഴിഞ്ഞിട്ടില്ല. ഈ പ്രശ്നങ്ങള്‍ക്ക് നിലവിലെ ചങ്ങനാശ്ശേരി എംഎല്‍എയും തൊട്ടടുത്ത കുട്ടനാട് മണ്ഡലത്തിലെ മുന്‍ എംഎല്‍എയുമായ ഡോ.കെ.സി ജോസഫിന്റെയും പിടിപ്പുകേടായി വിലയിരുത്തപ്പെടുന്നു.
വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് ഗ്രാമപഞ്ചായത്തുകളും ചങ്ങനാശ്ശേരി നഗരസഭയും ചേര്‍ന്നതാണ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ തൃക്കൊടിത്താനം പഞ്ചായത്ത് മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. 40 വര്‍ഷക്കാലമായി ഇടതുമുന്നണി ഭരിച്ചിരുന്ന കുറിച്ചി പഞ്ചായത്ത് അവര്‍ക്ക് നഷ്ടമായി. എന്നാല്‍ ബിജെപിയാകട്ടെ ഇവിടങ്ങളില്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞപ്രാവശ്യം ഡോ. ഇക്ബാല്‍ സിപിഎം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇവിടെ ഇത്തവണ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന് സീറ്റ് കൊടുത്തത് പ്രാദേശിക സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.
യുഡിഎഫ് ആണെങ്കില്‍ കടുത്ത വിമതഭീഷണിയിലുമാണ്. കോണ്‍ഗ്രസ് (എം) നേതാവ് ജോബ് മൈക്കിള്‍ തനിക്ക് ചങ്ങനാശ്ശേരിയില്‍ സീറ്റുവേണമെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കെ.എം മാണി നേരിട്ട് അതൃപ്തി അറിയിച്ചതിന് ശേഷവും ജോബിനുവേണ്ടി മണ്ഡലത്തില്‍ ചുവരെഴുത്തുവരെ നടത്തി. കേരള കോണ്‍ഗ്രസ് (എം) പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ജോബ് മൈക്കിളിനാണെന്നത് സി.എഫ് തോമസിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
ബിജെപിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ചിട്ടയായ പ്രവര്‍ത്തനവുമായി ഏറെ മുന്നേറാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
രണ്ടുവട്ടം ഭവനസന്ദര്‍ശനം പൂര്‍ത്തിയായി. പഞ്ചായത്തുതല കണ്വന്ഷന് 24ന് പൂര്‍ത്തിയാകും. നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളും കേരളത്തിന് ലഭിച്ചിട്ടുള്ള പദ്ധതി വിഹിതങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന ലഘുലേഖയുമായുള്ള മൂന്നാംഘട്ട സമ്പര്‍ക്കം 25ന് ആരംഭിക്കും. ഇതിനുശേഷം ബൂത്തുതല മനേജ്മെന്റ് കമ്മറ്റി നേരത്തെ തയ്യാറാക്കിയ വോട്ടേഴ്സ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ പുനഃരവലോകനവും നടത്തും.
78,825 സ്ത്രീകളും 85,000 പുരുഷന്മാരുമടക്കം 1,63,825 വോട്ടര്‍മാരുള്ള ചങ്ങനാശ്ശേരിയുടെ മനസ്സ് ആര്‍ക്കൊപ്പമെന്നറിയാന്‍ തെരഞ്ഞെടുപ്പിന്റെ ചിത്രം ഒന്നുകൂടി വ്യക്തമാവണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: