കൊല്ലം: പരവൂര്‍ വെടിക്കട്ടപകടത്തില് മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനുപുറമേ ലഭിക്കേണ്ട മറ്റ് സേവനങ്ങളും ആനുകൂല്യങ്ങളും തിട്ടപ്പെടുത്താനായി ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ അറിയിച്ചു.
എല്‍എ (എന്‍എച്ച്എഐ) ഡെപ്യൂട്ടി കളക്ടര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍മാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഒന്നിലധികം സംഘങ്ങള്‍ അപകടത്തില്‍പ്പെട്ടവരുടെ വീടുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. മയ്യനാട്, ഇരവിപുരം വില്ലേജുകളിലെ വീടുകളാണ് സംഘം ഇന്നലെ സന്ദര്‍ശിച്ചത്. പ്രത്യേക ഉദ്യോഗസ്ഥസംഘം അഞ്ച് ദിവസത്തിനുള്ളില്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഓരോ കുടുംബത്തിന്റെയും വിവിധ ആവശ്യങ്ങള്‍ മനസിലാക്കി പരിഹരിക്കാനാവുന്ന പ്രശ്നങ്ങള്‍ക്ക് സത്വരനടപടി സ്വീകരിക്കാനാണ് പ്രത്യേകസംഘത്തിനോട് നിര്‍ദേശിച്ചിട്ടുള്ളത്.
മരണമടഞ്ഞവരില്‍ ചിലരുടെ വീടുകള്‍ കളക്ടര്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. മരണമടഞ്ഞവരില്‍ പരമാവധി പേരുടെ വീടുകള്‍ കളക്ടര്‍ നേരിട്ട് സന്ദര്‍ശിച്ച് ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങളും മറ്റ് വിശദാംശങ്ങളും ശേഖരിക്കും. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരുടെയും വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തേണ്ടതിനാലാണ് പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങളെ നിയോഗിച്ചതെന്ന് കളക്ടര്‍ പറഞ്ഞു.
ഓരോ കുടുംബത്തിന്റെയും ആരോഗ്യപ്രശ്നങ്ങള്‍, വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കാനുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍കാര്‍ഡ്, വരുമാനമാര്‍ഗങ്ങള്‍, സാമ്പത്തികബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസകാര്യം തുടങ്ങിയവയുടെ വിശദമായ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥസംഘം കളക്ടര്‍ക്ക് സമര്‍പ്പിക്കുക.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാഭരണകൂടത്തിന് പരിഹരിക്കാനാകുന്ന പ്രശ്നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കും. ബാക്കിയുള്ളവ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുകയും ആവശ്യമായ സഹായം സര്‍ക്കാരില്‍ നിന്ന് വാങ്ങി നല്കാന് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ഓരോ വ്യക്തിയുടെയും ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ പ്രത്യേകം പ്രത്യേകമായി പരിഗണിച്ചായിരിക്കും ഈ അധികസഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുകയെന്നും പറഞ്ഞു.ധ ചുമതലകള്‍ വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: