ശാസ്താംകോട്ട: വിവാദ മെറ്റല്‍ ക്രഷര്‍ യൂണിറ്റിന് അനുമതി നല്കിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനകീയ പ്രതിഷേധം ശക്തം. ഒരു പ്രദേശത്തെയാകെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന സ്വകാര്യക്രഷര് യൂണിറ്റിനാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പോരുവഴി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റ് അടച്ച് പൂട്ടണമെന്ന ആവശ്യവുമായി ബിജെപി ഏറെക്കാലമായി സമരരംഗത്താണ്. മലിനീകരണ നിയന്ത്രണബോര്‍ഡിനും കളക്ടര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ നിവേദനം നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കേയാണ് ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലതവണ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ ഉടമ ശ്രമിച്ചിരുന്നെങ്കിലും ബിജെപി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. സ്കൂള്‍ സമയത്ത് പാറയുമായി വന്ന ലോറി സ്കൂള്‍ കുട്ടികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടിരുന്നു. പ്രദേശത്ത് രാഷ്ട്രീയ ഭേദമന്യേ ഏറെ പ്രതിഷേധത്തിന് ഈ സംഭവം കാരണമായിരുന്നു. നിയമ വിരുദ്ധമായ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ധര്‍ണ്ണ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ആര്. രാജേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി ഡി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബിജെപിനേതാക്കളായ സൂറത്ത് തുളസി, വി.എസ്. ജിതിന്‍ദേവ്, പ്രതീപ്, രാംജിത്ത്, സന്തോഷ്, രംജു, വിനോദ്, അനിതാകുമാരി, അഡ്വ. രമ്യ, ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി. ഉപരോധ സമരത്തെത്തുടര്‍ന്ന് പോലീസെത്തി പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് നല്കിയ അനുമതി പിന്‍വലിച്ച് അധികൃതര്‍ പഞ്ചായത്ത് ഉപസമിതിയെ സംഭവം പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: