ന്യൂദല്‍ഹി: ബാങ്കുകള്‍ക്കുള്ള വന്‍കടം വിവാദമായതിനെ തുടര്‍ന്ന് രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്ല്യയെ പിടികൂടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങുന്നു. ഇന്നലെ മുംബൈ കോടതി വിജയ് മല്ല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐ സഹായത്തോടെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ നീക്കം.
അന്യരാജ്യത്തുനിന്ന് കുറ്റവാളിയെ തിരികെ നാട്ടിലെത്തിക്കുന്നതിനും വാറന്റ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഫോഴ്സ്മെന്റ്.എന്നാല്‍, ഇന്ത്യ നല്കിയ അപേക്ഷ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഇന്റര്‍പോള്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുകയുള്ളൂ.
കുപ്രസിദ്ധ കുറ്റവാളി ഛോട്ട രാജന്, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട ഐ.പി.എല്‍ മേധാവി ലളിത് മോദി തുടങ്ങിയവരെ കേസന്വേഷണത്തിന്റെ ഭാഗമായി കൈമാറാന്‍ സമാന രീതിയില്‍ മുമ്പും ഇന്ത്യ ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്.
വിവിധ ബാങ്കുകളില്‍ നിന്നും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ എടുത്ത വായ്പയും പലിശയുമടക്കം 9,200 കോടി രുപ തിരിച്ചടയ്ക്കാതെയാണ് മാര്‍ച്ച് രണ്ടിന് മല്യ ലണ്ടനിലേക്ക് കടന്നത്. ഹാജരാകുന്നതിന് എന്‍ഫോഴ്സ്മെന്റ് അയച്ച മൂന്ന് നോട്ടീസുകളും മല്യ കൈപ്പറ്റിയിരുന്നില്ല. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കണമെന്നും എന്‍ഫോഴ്സ്മെന്റ് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണവുമായി സഹകരിക്കുന്നതിന് മെയ് വരെ സമയം അനുവദിക്കണമെന്നാണ് രാജ്യസഭാംഗം കൂടിയായ മല്യ അറിയിച്ചിരിക്കുന്നത്. താന്‍ നിയമത്തെ അനുസരിക്കുമെന്നും ഒളിച്ചോടുന്ന ആളല്ലെന്നും മല്യ ട്വീറ്റ് ചെയ്തിരുന്നു.ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുകയില്‍ 4000 കോടി സെപ്തംബറോടെ നല്‍കാമെന്ന് മല്യ വാഗ്ദാനം ചെയ്തുവെങ്കിലും ബാങ്കുകള്‍ ഈ നിര്‍ദേശം തള്ളിക്കളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: