എന്നാല്‍ ഈശ്വരനെ ഉപാസിക്കുന്നതുമാത്രമേ ഭക്തിയാവൂ. മറ്റു പിതൃദേവാരാധനകളൊന്നും ഭക്തിയാവില്ല. വിവിധദേവന്മാര്ക്കുള്ള വിവിധാരാധനകള് താന്ത്രിക കര്‍മ്മത്തില്‍ പെടും. അവയുടെ ഫലം ഉപാസകന് ഏതെങ്കിലും സ്വര്ഗ്ഗസുഖാനുഭവം എന്നല്ലാതെ ഭക്തിയല്ല മുക്തിയുമല്ല. പ്രതീകോപാസനയില്‍ ചിലപ്പോള്‍ സംഭവിക്കാവുന്ന ഒരു വൈഷമ്യം പ്രത്യേകം ഓര്‍മ്മവേണം. അതെന്തെന്നാല്‍; ഉച്ചതമാദര്ശമായ പരബ്രഹ്മത്തെ പ്രതീകത്തിന്റെ നിലയിലേക്കു വലിച്ചു താഴ്ത്തി, ആ പ്രതീകംതന്നെയാണ് ഉപാസകന്റെ ആത്മാവോ അന്തര്യാമിയോ എന്ന് ഭാവനചെയ്വാന്‍ ഇടയുണ്ട്. അതു തീരെ പിഴച്ച വഴിയാണ്.
ഒരു പ്രതീകവും ബ്രഹ്മമാകയില്ല. മറിച്ച് ഉപാസ്യം ബ്രഹ്മംതന്നെയായും പ്രതീകം തത്സ്ഥാനത്ത് തത്സ്മാരകമായ ചിഹ്നമായും ഭാവിച്ച്, അതായത്, പ്രതീകദ്വാരാ സര്‍വ്വവ്യാപിയായ ബ്രഹ്മത്തെ ഉപാസിക്കുന്നതായും പ്രതീകത്തില്‍ സര്‍വകാരണമായ ബ്രഹ്മത്തെ ദര്‍ശിക്കുന്നതായും ഭാവിച്ച്, ഉപാസിച്ചാല്‍ അതു തീര്‍ച്ചയായും ഗുണകരമാകും:
എന്നു മാത്രമല്ല ഉപാസനയെസ്സംബന്ധിച്ച് പ്രാരംഭാവസ്ഥയില്നിന്നുയര്ന്നിട്ടില്ലാത്ത സകല മനുഷ്യര്‍ക്കും ഈവിധം ഉപാസന അത്യാവശ്യവുമാകുന്നു. വല്ല ദേവന്മാരേയോ മറ്റു മൂര്‍ത്തികളേയോ അവരുടെ നിലയ്ക്കും അവരെ ഉദ്ദേശിച്ചും ഉപാസിക്കുന്നത് താന്ത്രിക കര്‍മ്മമാകുന്നു. (ആവിധം ഉപാസനയ്ക്കു തന്ത്രശാസ്ത്രത്തില്‍ വിദ്യ എന്നു പേരുണ്ട്.
ഉദാഹരണം ശ്രീവിദ്യ, ചന്ദ്രവിദ്യ മുതലായവ) ഏതു വിദ്യയ്ക്കും അതിന്റെ പ്രത്യേകഫലം ഉള്ളതുകൊണ്ട് മേല്ക്കാണിച്ചവിധം ഉപാസനയ്ക്കു ഒരു വിദ്യയുടെ നിലയില്‍ ഫലമുണ്ടാകയും ചെയ്യും. എന്നാല്‍ ദേവന്മാരെയോ ഇതരന്മാരെയോ ബ്രഹ്മഭാവനയില് ഉപാസിച്ചാല്‍ അതിന് ഈശ്വരോപാസനാഫലംതന്നെ സിദ്ധിക്കും. അതുനിമിത്തമത്രേ, ദേവനേയോ ഋഷിയേയോ അസാധാരണമഹത്ത്വമുള്ള മറ്റു വല്ലവരെയുമോ അവരുടെ ഉപാധികള്‍ നീക്കി പ്രകൃതിയില്‍ നിന്നുയര്‍ത്തി ബ്രഹ്മദൃഷ്ട്യാ ഉപാസിക്കുക എന്നൊരു സമ്പ്രദായം ശ്രുതിസ്മൃതികളില്‍ പലേടത്തും കാണുന്നത്.
നാമരൂപങ്ങളൊഴിച്ചാല് ഏതൊന്നും ബ്രഹ്മംതന്നെയല്ലേ എന്ന് അദ്വൈതപക്ഷം. ‘സര്‍വ്വേശ്വരനായ ഭഗവാനല്ലേ സര്‍വ്വരുടെയും അന്തരാത്മാവ്?’ എന്ന് വിശിഷ്ടാദ്വൈതപക്ഷം. ‘ഫലം ആദിത്യാദ്യുപാസനേഷു ബ്രഹ്മൈവ ദാസ്യതി സര്വ്വാദ്ധ്യക്ഷത്വാത്’ ‘സര്വ്വാദ്ധ്യക്ഷനായതുകൊണ്ട് ബ്രഹ്മംതന്നെയാണ് ആദിത്യാദ്യുപാസനയ്ക്കുള്ള ഫലം നല്‍കുന്നത്. ‘ഈദൃശം ചാത്ര ബ്രഹ്മണ ഉപാസ്യത്വം യതഃ പ്രതീകേഷു തദ്ദൃഷ്ട്യാ അധ്യാരോപണം
പ്രതിമാദിഷ്വിവ വിഷ്ണ്വാദീനാം.’ ‘പ്രതിമാദികളില്‍ വിഷ്ണുമുതലായവരെ അദ്ധ്യാരോപിക്കുന്നതുപോലെ പ്രതീകങ്ങളില്‍ ബ്രഹ്മത്തെ അദ്ധ്യാരോപണം ചെയ്യുന്നതുകൊണ്ട് ബ്രഹ്മം ഉപാസ്യമാകുന്നു’ എന്ന് ശങ്കരാചാര്യര്‍ വേദാന്തസൂത്രഭാഷ്യത്തില്‍ പറഞ്ഞിരിക്കുന്നു.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: