സര്‍വ്വ പ്രവചനങ്ങളും തെറ്റിച്ചു കൊണ്ടാണ് 2014 മേയ് 26ന് നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്യം മുഴുവന്‍ ബിജെപിയുടെ രാഷ്ട്രീയം അംഗീകരിച്ചതിനുളള സാക്ഷ്യപത്രം കൂടിയായയിരുന്നു ആ തെരഞ്ഞെടുപ്പു വിജയം.
അധികാരത്തിലേറി ആറു മാസത്തിനു ശേഷം തന്നെ നാല് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് നടന്നു. ലോക്സഭ വിജയത്തിന്റെ ആത്മവിശ്വാസവുമായി തന്നെയാണ് ബിജെപി ആ തെരഞ്ഞെടുപ്പുകളെ സമീപിച്ചത്.
ഒക്ടോബര്‍ മാസത്തിലായിരുന്നു മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകള്‍. ഒക്ടോബര്‍ 15ന് പോളിങ്ങും 19ന് വോട്ടെണ്ണലും. വര്‍ഷങ്ങളായി കോണ്‍ഗ്രസ് നേതൃത്വത്തിലുളള ഭരണം നടക്കുന്ന സംസ്ഥാനങ്ങളായിരുന്നു ഇവ രണ്ടും. 1999 ല്‍ ശിവസേന-ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിനു ശേഷം 15 വര്‍ഷത്തേക്ക് അവിടെ പാര്‍ട്ടി അധികാരത്തില്‍ നിന്നകന്നു നിന്നു.
സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും പറ്റിയ അവസരം വന്നപ്പോഴാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറായി ഇരുന്ന കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ ദല്‍ഹിയില്‍ കാറപകടത്തില്‍ മരണപ്പെടുന്നത്.
അദ്ദേഹത്തിന്റെ വിയോഗ ദുഃഖം വിട്ടുമാറുന്നതിനു മുമ്പു തന്നെ മഹാരാഷ്ട്രയിലെ എന്‍ ഡി എ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ പുറത്തു വന്നു തുടങ്ങി. സീറ്റ് വിഭജനത്തെ ചൊല്ലി ബിജെപി ശിവസേന സഖ്യം ഇടഞ്ഞു. തുല്യമായ രീതിയില്‍ ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ സീറ്റ് വിഭജനം നടത്താമെന്ന ബിജെപിയുടെ നിര്‍ദ്ദേശം ശിവസേന തട്ടിത്തെറിപ്പിച്ചു. തുടര്‍ന്ന് ഇരു കക്ഷികളും സഖ്യം പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു.
അതിനിടെ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിലും തമ്മിലടി രൂക്ഷമായി. സഖ്യസാധ്യതയെല്ലാം തകര്‍ന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ വര്‍ധിത വീര്യവുമായി നില്ക്കുന്ന ബിജെപിയ്ക്ക് ഇതോടെ മാധ്യമ പണ്ഡിതന്മാര് സാധ്യത കുറച്ചു പറയാന്‍ തുടങ്ങി. ഒരുപോലെ ശക്തരായ നാലു പാര്‍ട്ടികള്‍ മത്സരിക്കുന്ന അവസരത്തില്‍ വോട്ടു ഛിന്നഭിന്നമായി പോകുമെന്ന വിലയിരുത്തലായിരുന്നു ഇതിനു കാരണം. ചില ചെറുപാര്‍ട്ടികളുമായി സഖ്യം സ്ഥാപിച്ച് ബിജെപിയാകട്ടെ ഗൃഹപാഠം നന്നായി ചെയ്തിരുന്നു.
എന്നാല്‍ നേതാവില്ലാത്തതിന്റെ അഭാവം ബിജെപിയെ പിന്നാക്കം വലിക്കുമെന്ന് ഇതരകക്ഷികള്‍ കണക്കുകൂട്ടി. പക്ഷെ പ്രധാനമന്ത്രി നേരിട്ടാണ് മഹാരാഷ്ട്രയില്‍ പ്രചാരണം നടത്തിയത്. കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി പക്ഷെ ശിവസേനയോടെ പ്രചാരണത്തിലും മൃദു സമീപനം നടത്തി.
വ്യക്തിപരമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ അധിക്ഷേപിച്ചെങ്കിലും നരേന്ദ്രമോദി അന്തസ്സ് വിട്ടൊന്നും പറഞ്ഞില്ല. ബാല്‍ താക്കറെയെ ഓര്‍ത്ത് താനൊന്നും പറയുന്നില്ലെന്ന താക്കീത് നല്‍കാനും അദ്ദേഹം മറന്നില്ല.
ബിജെപി ഒരു കാലത്തും ഭരിക്കാത്ത സംസ്ഥാനമെന്ന പ്രത്യേകതയുമായാണ് ഹരിയാനയില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടാതെയായിരുന്നു പ്രചരണം. ദല്‍ഹിയില്‍ നിന്ന് അടുത്തു കിടക്കുന്ന സംസ്ഥാനമായിരുന്നെങ്കിലും പതിറ്റാണ്ടുകളായി ജാതി രാഷ്ട്രീയം നടമാടിയിരുന്ന സ്ഥലമായിരുന്നു ഹരിയാന. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി കോണ്‍ഗ്രസ് വ്യക്തമായ അധീശത്വത്തോടെ ഭരിച്ച സംസ്ഥാനം.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെയും അഴിമതി കഥകള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ പത്തു വര്‍ഷങ്ങള്‍. അഞ്ച് മാസം മുമ്പ് നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ബിജെപിയ്ക്ക സമ്മാനിച്ചപ്പോള്‍ തന്നെ അവിടെ ഇക്കുറി അത്ഭുതം ഏവരും പ്രതീക്ഷിച്ചിരുന്നു. എങ്കിലും ജാതി രാഷ്ട്രീയത്തിന്റെ അലയൊലികള്‍ ഹരിയാന രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമോയെന്നായിരുന്നു ഏവരുടെയും ആകാംക്ഷ.
പക്ഷെ ഒക്ടോബര്‍ 19 -ാം തീയതി ജനം വിധിയെഴുതി. മഹാരാഷ്ട്രയിലെ ആകെ 288 സീറ്റുകളില്‍ 122 സീറ്റുമായി ബിജെപി ഒന്നാം സ്ഥാനത്തെത്തി. 63 സീറ്റുകളുമായി ബിജെപിയുടെ പകുതിയോളമെത്താനേ ശിവസേനയ്ക്ക് കഴിഞ്ഞുളളൂ. 42 സീറ്റുമായി കോണ്‍ഗ്രസും 41 സീറ്റുമായി എന്‍സിപിയും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നു. ഒറ്റയ്ക്ക മത്സരിച്ച് ബിജെപി കേവല ഭൂരിപക്ഷത്തിന് 23 സീറ്റ് മാത്രം അകലെയായിരുന്നു. ഇടഞ്ഞ് നിന്ന ശിവസേനയെ വകവയ്ക്കാതെ അന്നത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. പിന്നീട് മനം മാറ്റമുണ്ടായി ശിവസേനയും സര്‍ക്കാരില്‍ പങ്കാളികളായി.
ഹരിയാനയില്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ ബിജെപി തെറ്റിച്ചു. 65 അംഗ നിയമസഭയില്‍ 47 സീറ്റുകളുമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നതിനാല്‍ മനോഹര്‍ലാല്‍ ഖട്ടര്‍ എന്ന പഞ്ചാബിയെയാണ് പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. മുന്‍ ആര് എസ് എസ് പ്രചാരകന് കൂടിയായ ഇദ്ദേഹം ജാട്ട് ഭൂരിപക്ഷമുളള ഹരിയാനയിലെ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ പഞ്ചാബിയാണ്.
(നാളെ: ജമ്മു കശ്മീരിലെ വമ്പിച്ച നേട്ടം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: