ആലപ്പുഴ: ചിന്മയ ജന്മശതാബ്ദിയുടെ ഭാഗമായി 19 ദിവസം നീണ്ടുനില്‍ക്കുന്ന ഭഗവദ്ഗീതാജ്ഞാന സത്രത്തിന് ഇന്ന് എസ്ഡിവി സ്കൂള്‍ സ്റ്റേഡിയത്തില്‍ തിരിതെളിയും. സ്വാമി ചിന്മയാനന്ദന്റെ നൂറാം ജന്മദിനമായ മെയ് എട്ടിന് സമാപിക്കും.
സത്രത്തിന്റെ ഉദ്ഘാടനം 20ന് വൈകിട്ട് 4.30ന് 18 കര്‍മ്മമേഖലയിലെ വിവിധ വ്യക്തികള്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. ചിന്മയ യുവകേന്ദ്ര ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്വാമി മിത്രാനന്ദ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിനു മുന്നോടിയായി മുല്ലയ്ക്കല് രാജരാജേശ്വരി ക്ഷേത്ര പരിസരത്തുനിന്നും സത്രവിളംബര ഘോഷയാത്ര നടക്കും.
ഭഗവദ്ഗീതയുടെ 18 അദ്ധ്യായങ്ങളെ 18 ദിവസമായി ചര്‍ച്ച ചെയ്യുന്ന സത്രത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള ആദ്ധ്യാത്മിക രംഗത്ത് പ്രഗത്ഭരായ സന്യാസി വര്യന്മാരും പണ്ഡിതരും വാഗ്മികളും പ്രഭാഷണം നടത്തും
ഐഐഎസ്എച്ച് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്, ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍, രാഹുല്‍ ഈശ്വര്‍, എല്‍. ഗിരീഷ്കുമാര്‍, അഡ്വ. ജയസൂര്യന്‍ പാലാ തുടങ്ങി അറുപതോളം പ്രഭാഷകര്‍ സത്രത്തില്‍ എത്തും. നിത്യവും വൈകിട്ടാണ് സനാതനധര്‍മ്മ സമ്മേളനം.
ചിന്മയമിഷന് കേരള ആചാര്യന് സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമിനി വിമലാനന്ദ, സ്വാമി അശേഷാനന്ദ, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി ആത്മ സ്വരൂപാനന്ദ, സ്വാമിനി ജ്ഞാനാഭനിഷ്ഠ തുടങ്ങി മുപ്പതില്‍പ്പരം ആചാര്യന്മാര് ഭഗവദ്ഗീതയെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: