ഇരിട്ടി: കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരത്തെ പേരാവൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത് ബിഡിജെഎസിലെ പൈലി വാത്യാട്ടാണ്. നാലുവര്‍ഷം കേളകം പഞ്ചായത്തിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച പൈലി വാത്യാട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മൂലം പ്രസിഡണ്ട് സ്ഥാനം വലിച്ചെറിഞ്ഞ് കോണ്‍ഗ്രസ് ബന്ധം ഉപക്ഷിച്ച് ബിഡിജെഎസില്‍ ചേരുകയായിരുന്നു. ബിഡിജെഎസിന്റെ സംസ്ഥാന സമിതിയംഗമാണ്.
ജില്ലാ പെര്‍ഫോമന്‍സ് ഓഡിറ്റില്‍ ഓഡിറ്റ് ഓഫീസറായി പ്രവര്‍ത്തിച്ച പൈലി വാത്യാട്ട് കേളകം, പടിയൂര്‍, കണിച്ചാര്‍, ചുങ്കത്തറ പഞ്ചായത്തുകളില്‍ ക്ലാര്‍ക്കായും പിന്നീട് സെക്രട്ടറിയായും ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷമാണ് അദ്ദേഹം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് കേളകം പഞ്ചായത്ത് പ്രസിഡണ്ടായത്. തിരുവിതാംകൂറില്‍ നിന്നും കേളകത്ത് കുടിയേറിപാര്‍ത്ത ആദ്യകാല കുടിയേറ്റ കര്ഷകന് വാത്യാട്ട് വര്‍ക്കിയുടെ മകനായ ഇദ്ദേഹത്തിന്റെ ഭാര്യ ഡോ.അന്നമ്മ പൈലിയാണ്. മൂന്ന് മക്കളില്‍ മൂത്തവനായ അജീഷ് ബംഗളൂരുവില്‍ ബിസിനസ് ചെയ്യുമ്പോള്‍ രണ്ടാമനായ ജോര്‍ജ്ജ് വി.പോള്‍ ലണ്ടനിലും മൂന്നാമന് എബി പി. പോള്‍ എയര്‍ ക്രാഫ്റ്റ് എഞ്ചിനീയറുമാണ്. ഏറെ കുടിയേറ്റ കര്‍ഷകരുള്ള വലിയ കാര്‍ഷിക മേഖലയായ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ ഒരുപാട് ഘടകങ്ങള്‍ ഇദ്ദേഹത്തിന്റെ പെട്ടിയില്‍ വോട്ട് നിറക്കാന്‍ പര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിറ്റങ് എംഎല്‍എയായ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.സണ്ണി ജോസഫിന്റെ സ്വാധീന മേഖലകളില്‍ കടന്നുകയറാനും സണ്ണിക്ക് വന്‍ വെല്ലുവിളിയുയര്‍ത്താനും ഒരു മുന്‍ കോണ്ഗ്രസ്സുകാരന് കൂടിയായ പൈലി വാത്യാട്ടിന് സാധിക്കുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. അഞ്ചു വര്‍ഷം കൊണ്ട് പേരാവൂര്‍ പഞ്ചായത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ.സണ്ണി ജോസഫ് വോട്ടു തേടുന്നത്. ആദ്യ അങ്കത്തില്‍ത്തന്നെ പേരാവൂര്‍ എംഎല്‍എയായിരുന്ന കെ.കെ. ശൈലജയെ 3440 വോട്ടിന് പരാജയപ്പെടുത്തിയാണ് സണ്ണി ജോസഫ് എംഎല് എ ആയത്.
ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുറവയല്‍ സ്വദേശിയായ ഇദ്ദേഹം ഇവിടുത്തെ കുടിയേറ്റ കര്‍ഷകനായ ജോസഫ് വടക്കേ കുന്നേലിന്റെയും റോസക്കുട്ടിയുടെയും മൂത്ത മകനാണ്. കോഴിക്കോട് ഗവ.ലോ കോളേജില്‍ നിന്നും നിയമബിരുദം നേടിയശേഷം മട്ടന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ കോടതികളില്‍ അഭിഭാഷകനായി ജോലി നോക്കി. വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ടായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു. എല്‍സി ജോസഫ് ഭാര്യ. ആഷാറോസ്, ഡോ.അഞ്ജു റോസ് മക്കള്‍. തന്റെ മണ്ഡലത്തില്‍ ഇരിട്ടി മുന്‍സിപ്പാലിറ്റിയും ഇരിട്ടി താലൂക്കും കൊണ്ടുവന്നത് തന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുമ്പോഴും മണ്ഡലത്തില്‍ മറ്റു പല വിഷയങ്ങളിലും വേണ്ടരീതിയില്‍ ഇടപെട്ടില്ലെന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെല്ലുവിളിയാവുകയാണ്.
കന്നി അങ്കത്തിലാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായ സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി അഡ്വ. ബിനോയ് കുര്യന്. മുന്‍ എംഎല്‍എ ആയിരുന്ന ശൈലജയുടെ പരാജയത്തോടെ കൈവിട്ടുപോയ പേരാവൂര്‍ നിയോജകമണ്ഡലം പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. കെ.കെ. ശൈലജയുടെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടതെങ്കിലും പിന്നീട് ബിനോയ് കുര്യന് നറുക്ക് വീഴുകയായിരുന്നു. പലയിടങ്ങളിലും ഉയര്‍ത്തിക്കെട്ടിയ ശൈലജയുടെ പ്രചാരണ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ ഏറെ നിരാശയോടെ എടുത്തു മാറ്റുകയും ചെയ്തു. ഇതിന്റെ അങ്കലാപ്പില്‍ നിന്ന് പ്രവര്‍ത്തകര്‍ ഇനിയും മുക്തരായിട്ടില്ല.
എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, മുന്‍ ജില്ലാ സിക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം എന്നെ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിനോയ് കുര്യന് ഉളിക്കല്‍ മണിക്കടവിലെ കുന്നുമ്മല്‍ കുര്യന്റെയും മേരിയുടെയും മകനാണ്. ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ബിന്‍സിയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഡോണ്‍, ഡിയോണ്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: