ന്യൂദല്‍ഹി: ഔദ്യോഗിക യുവജനസംഘടനകളായ എന്‍.സി.സി., എന്‍.എസ്.എസ്, ഭാരത് സ്കൗട്ട്സ്&ഗൈഡ്സ്, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി, നെഹ്റുയുവകേന്ദ്രാ സംഘാതന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.
രണ്ട് മണിക്കൂര്‍ നീണ്ട അവലോകനത്തിനിടെ ഈ സംഘടനകള്‍ തമ്മില്‍ കൂടുതല്‍ മെച്ചപ്പെട്ട ഏകോപനവും കൂട്ടായ പ്രവര്‍ത്തനവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടി.
ഈ സംഘടനകള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന, ഉടന്‍ ചെയ്തുതീര്‍ക്കേണ്ട ജോലികളെക്കുറിച്ച് പരാമര്‍ശിക്കവെ, വരുന്ന ഏതാനും മാസങ്ങളില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ ജലസംരക്ഷണത്തിനും സംഭരണത്തിനും വേണ്ടി ബൃഹത്തായ പരിപാടികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവയുമായി പരമാവധി സഹകരിക്കാനും സാധ്യമായ എല്ലാ സഹായവും നല്‍കാനും അദ്ദേഹം യുവജന സംഘടനകളെആഹ്വാനം ചെയ്തു.
സമൂഹത്തിലെ തങ്ങളുടെ പങ്കിനെക്കുറിച്ച് യുവജന സംഘടനകള്‍ വിശദീകരിക്കവെ, പ്രധാനമന്ത്രി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്വച്ചു.
ശുചിത്വം ഉറപ്പാക്കല്‍, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം തടയല്‍, യുവാക്കളില്‍ ദേശീയതയുടെ പുതിയ ചൈതന്യം വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് വേണ്ടിയാകണം യുവജന സംഘടനകള്‍ നിലകൊള്ളേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളില്‍ സാര്‍വത്രിക പ്രതിരോധ കുത്തിവെയ്പ്പ് ഉറപ്പ്വരുത്താനുള്ളകേന്ദ്ര ഗവണ്മെന്റിന്റെ ഇന്ദ്രധനുഷ് ദൗത്യത്തില്‍ യുവജന സംഘടനകള്‍ക്ക് സഹായം നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 12 ന് ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളും സംരംഭങ്ങളും ഏകോപിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അതുവഴി അത്തരം പരിപാടികള്‍ കൂടുതല്‍ അര്‍ത്ഥവത്താക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവജനങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധം ഉറപ്പുവരുത്താനും കൂടുതല്‍ വിശാല തലങ്ങളിലേയ്ക്ക് എത്തിച്ചേരാനും ഔദ്യോഗിക യുവജനസംഘടനകള്‍ സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ സജീവസാന്നിധ്യം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: