ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം ‘പരിധി വിടുന്നത്’ സിപിഎം കേന്ദ്രനേതൃത്വത്തിലെ ഭിന്നത രൂക്ഷമാക്കി. തെരഞ്ഞെടുപ്പ് ധാരണ മാത്രം മതി എന്ന കേന്ദ്രകമ്മറ്റി തീരുമാനം പശ്ചിമബംഗാള്‍ ഘടകം അട്ടിമറിച്ചത് ചൂണ്ടിക്കാട്ടിയാണ് പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍ സഖ്യം പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും.
സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ രണ്ടു പി.ബി അംഗങ്ങള്‍ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണെന്ന സൂചനകള്‍ നല്‍കിയിരുന്നു.
പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന് പിള്ള, എ.കെ പദ്മനാഭന് എന്നീ പി.ബിഅംഗങ്ങളുടെ നേതൃത്വത്തിലാണ് ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ രംഗത്തെത്തിയത്. കാരാട്ടും എ.കെ പദ്മനാഭനും ബംഗാളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ പാര്‍ട്ടിയുടെ വിജയ സാധ്യത ബംഗാളിലെ നടപടിമൂലം നഷ്ടമാകുമോയെന്ന ആശങ്ക ഇരുവരും ഉയര്‍ത്തുന്നു. സിപിഎം-കോണ്‍ഗ്രസ് സഖ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെത്തി നേരിട്ട് ഉന്നയിച്ചതോടെ ദേശീയ പ്രാധാന്യം കൈവന്നിരിക്കുകയാണ്. സഖ്യം സംബന്ധിച്ച വിശദീകരണം ഫലപ്രദമാകുന്നില്ലെന്നും കേരളത്തിലെ ജനങ്ങളില്‍ ഇതു ഇരുമുന്നണികളും തമ്മിലുള്ള മത്സരത്തിന്റെ ഗൗരവം ചോര്‍ത്തിക്കളഞ്ഞതായും സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗം വിലയിരുത്തി.
സിപിഎം-കോണ്‍ഗ്രസ് ബംഗാള്‍ സഖ്യം കേരളത്തില്‍ വലിയ ചര്‍ച്ചയാകുന്നതും തിരിച്ചടിക്ക് കാരണമാകുമെന്ന ഭയവുമാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരിയുടെ പിന്തുണ ബംഗാള്‍ ഘടകം ഉറപ്പിക്കുന്നതോടെ നിലവിലെ സാഹചര്യത്തില്‍ കേരളാ ഘടകം പ്രതിസന്ധിയിലാണ്. എങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സഖ്യം പരാജയമായാല്‍ യെച്ചൂരിക്കും ബംഗാള്‍ ഘടകത്തിനും പാര്‍ട്ടിയില്‍ തിരിച്ചടി നേരിടും.
തെരഞ്ഞെടുപ്പ് ധാരണ എന്നതു മറികടന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം സിപിഎം നേതാക്കള്‍ വേദി പങ്കിടുന്നതും റാലികള്‍ സംഘടിപ്പിക്കുന്നതും ബംഗാളില്‍ സര്വ്വസാധാരണമായിട്ടുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വരെ കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി പൊതുയോഗങ്ങളിലും റാലികളിലും പ്രസംഗിക്കുകയാണ്. കഴിഞ്ഞ ദിവസം പി.ബി അംഗ ബിമന്‍ ബോസ് ബോളിഗഞ്ചിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പൊതുയോഗത്തില്‍ പ്രസംഗിച്ചതുള്പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗം വിവാദമാക്കി ഉയര്‍ത്തിക്കഴിഞ്ഞു.
ബംഗാള്‍ സെക്രട്ടറി സൂര്യകാന്ത് മിശ്രയും കോണ്‍ഗ്രസ് നേതാവ് മാനസ് ഭൂനിയയും ഒരേ വാഹനത്തില്‍ നാദിയ മണ്ഡലത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നതും നാണക്കേടായിട്ടുണ്ട്.
എന്നാല്‍ ബംഗാള്‍ സഖ്യത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ബംഗാളിലെത് സഖ്യമല്ലെന്നും നീക്കുപോക്കുമാത്രമാണെന്നും ആവര്‍ത്തിച്ച യെച്ചൂരി, ഇതു കേരളത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കില്ലെന്നും അവകാശപ്പെട്ടു. ജനാധിപത്യം പുനസ്ഥാപിക്കുന്നതിനായിട്ടാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നതെന്നും യെച്ചൂരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: