പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം വേണമെന്ന ആവശ്യം ഭക്തിയുടേതോ യുക്തിയുടേതോ അല്ല, മറിച്ച് പ്രചാരണത്തിനും അവഹേളനത്തിനും വേണ്ടിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തിലെ ചുറ്റുവിളക്ക് സമര്‍പ്പണം നിര്‍വ്വഹിച്ച്. സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പ്രസക്തി നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ സ്ത്രീപുരുഷ വിവേചനം പാടില്ലാ എന്നാണ് സ്ത്രീ പ്രവേശനക്കാരുടെ ആവശ്യം. എന്നാല്‍ ക്ഷേത്രങ്ങള്‍ പൊതു ഇടങ്ങളല്ല. വിശ്വാസിയായ ഭക്തന്റെ സ്വകാര്യ സ്വത്താണ്. ശബരിമലയില്‍ അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയായി യോഗ തപസിലാണ് വാണരുളുന്നത്. അവിടേക്ക് പോകാന്‍ അയ്യപ്പഭക്തരായ യുവതികള്‍ ആരുംതന്നെ താല്പര്യപ്പെടുന്നില്ല.
ഇന്നത്തെ യുവത്വം ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പൗരാണിക പാരമ്പര്യത്തെ നിലനിര്‍ത്താനും ഗുണപ്രദവും ഫലപ്രദവുമാക്കാനും കഴിയാത്ത അവസ്ഥയാണിന്ന്.
ദൈവ ഭക്തിയും ക്ഷേത്ര വിശ്വാസവും വരുംതലമുറകളിലേക്ക് കൂടുതല്‍ പകര്‍ന്നു നല്‍കണം. ഹൈന്ദവന്റെ ആയുധം ഭക്തിയും പ്രാര്ത്ഥനയുമാകണം. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുക എന്നത് ഹൈന്ദവരുടെ ജീവിത നിഷ്ഠയായി മാറണം. ഹിന്ദു എന്ന് പറയാനുള്ള ആര്‍ജ്ജവം നമ്മുടെ സമൂഹത്തിനുണ്ടാവണം. അങ്ങനെയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ശ്രമിക്കേണ്ടത്. ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിശ്വോത്തര അയ്യപ്പ ഭക്തസമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചുറ്റുവിളക്ക് സമര്‍പ്പണ ചടങ്ങ് ചലച്ചിത്രതാരം ചിപ്പിയും രാഹുല്‍ ഈശ്വറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എം.എം.പ്രസന്നകുമാര്‍ അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: