തൃശൂര്‍: യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ് സിപിഎം നേതൃത്വവുമായി രഹസ്യ ധാരണയില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗും സിപിഎമ്മും നടത്തുന്നത് സൗഹൃദ മത്സരം. മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ലീഗിന്റെ ഉറച്ച സീറ്റുകളില്‍ പാര്‍ട്ടിയുടേയോ മുന്നണികളുടേയോ സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി പകരം സ്വതന്ത്രരെയാണ് ഇടതുമുന്നണി നിര്‍ത്തിയിട്ടുള്ളത്.
തെരഞ്ഞെടുപ്പിന് ശേഷം ഈ രഹസ്യ സൗഹൃദം പരസ്യബന്ധത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും തനിച്ചു ഭരിക്കാന്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ലീഗിനെ കൂടെക്കൂട്ടാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ലീഗ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സിപിഎം നേതാക്കളായ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയായതായും സൂചനയുണ്ട്.
ബിജെപി-ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പരസ്പരം വോട്ട് മറിക്കാനും ധാരണയുണ്ട്. കാസര്‍ഗോഡ്, മഞ്ചേശ്വരം, കോഴിക്കോട് നോര്‍ത്ത്, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ ഇതിനകം ധാരണ രൂപപ്പെട്ടതായാണ് വിവരം. ലീഗ്-സിപിഎം രഹസ്യബാന്ധവം യുഡിഎഫിലും അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുസംബന്ധിച്ച് മുതിര്‍ന്ന ലീഗ് നേതാക്കളുമായി സംസാരിച്ചതായാണ് വിവരം.
എന്നാല്‍ ലീഗ് നേതൃത്വം ഈ ആരോപണം തള്ളിക്കളയുന്നു. ലീഗിനെ കൂടെക്കൂട്ടാന്‍ സിപിഎം വര്‍ഷങ്ങളായി ശ്രമം നടത്തുന്നുണ്ട്. ദേശീയതലത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ സിപിഎം നേതൃത്വം സ്വീകരിക്കുന്ന നിലപാടുകള്‍ ലീഗ്-മുസ്ലീം വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്. തെരഞ്ഞെടുപ്പിന് ശേഷം ലീഗ് ഇടതുമുന്നണിയിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: