കുമളി: 11 കോടി രൂപയുടെ ഹാഷിഷ് ഒായിലുമായി കുമളിയില്‍ രണ്ട് പേര് എക്സൈസിന്റെ പിടിയില്‍. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടയാണിത്.
രാജകുമാരി കൊല്ലപ്പിള്ളിയില്‍ പ്രസാദ്(49), കള്ളിപ്പാറ വഴിക്കത്തറപ്പേല് മനോജ്(35) എന്നിവരെയാണ് ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 3.30 ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് 11 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയത്.
ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുമളി ചെളിമടയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. വിശാഖപട്ടണത്തുനിന്ന് എത്തിച്ച ഓയില്‍ രാജാക്കാട് നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടുന്നത്.
വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി കെ സുനില്‍ രാജ്, തങ്കമണി എക്സൈസ് ഇന്‍സ്പെക്ടര്‍ ജി വിജകുമാര്‍ എന്നിവരടങ്ങിയ വന്‍ സംഘമാണ് കേസ് പിടികൂടുന്നത്. കൂടുതല്‍ വിവരങ്ങള്‍ പ്രതികളില്‍ നിന്നും ചോദിച്ചറിഞ്ഞ് വരികയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: