ആലുവ: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്ത സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന ഡിജിപിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു.
ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലതാ ഗംഗാധരന്റെ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി പ്രധാനമന്ത്രി ദുരന്ത സ്ഥലത്തെത്തിയതിന് പരക്കെ ലഭിച്ച അംഗീകാരം ഭരണ പ്രതിപക്ഷ മുന്നണികളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് അനധികൃതമായി വെടിക്കെട്ട് നടത്താന്‍ പണം വാങ്ങി അനുമതി നല്കിയ സേനയുടെ തലവനാണ് അദ്ദേഹം. ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്കെതിരെ പോലും നടപടിയെടുക്കാതെയാണ് ഇദ്ദേഹം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ചത്.
കേരളത്തിലെ പരമ്പരാഗത മുന്നണികള്‍ ഈ തിരഞ്ഞെടുപ്പോടെ അറബിക്കടലില്‍ പതിക്കും. സംസ്ഥാനത്ത് ഇതുവരെ നിലനിന്നിരുന്ന രാഷ്ട്രീയ തൊട്ടുകൂടായ്മ ഇതോടെ അവസാനിക്കുകയാണ്. എന്‍ഡിഎ സഖ്യം ഒരു വശത്തും ഇടതു വലതു മുന്നണികള്‍ മറുവശത്തുമായിട്ടാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത്. ബംഗാള്‍ 34 വര്‍ഷം ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഇടതുപക്ഷമാണ് ഇപ്പോള്‍ എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് നടക്കുന്നതെന്നും സുരേന്ദ്രന് പരിഹസിച്ചു.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി ലതാ ഗംഗാധരന്, ബിജെപി ദേശീയ സമിതി അംഗം നെടുമ്പാശേരി രവി, സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി പി.ഡി. ശ്യാംദാസ്, മണ്ഡലം പ്രസിഡന്റ് എ.എന്‍. രാമചന്ദ്രന്, എന്‍.പി. ശങ്കരന്‍കുട്ടി, ഡി.വി. ജോര്‍ജ്, കെന്നഡി കരിമ്പക്കാലയില്, കെ.വി. രാജന്, ടി.എസ്. അരുണ്‍, മോബിന് മോഹനന്, ഉദയകുമാര്‍, കെ.എ. മോഹനന്, ജേക്കബ് പീറ്റര്‍, ജി. കാശിനാഥ്, കെ.ജി. ഹരിദാസ്, എ. സെന്തില്‍കുമാര്‍, എ.സി. സന്തോഷ് കുമാര്‍, ആര്. സതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: