കോഴിക്കോട്: കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിന് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ (യു) ഒത്താശ നല്‍കിയെന്നാരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു. സോളാര്‍, ബാര്‍കോഴ തുടങ്ങിയ വന്‍ അഴിമതികള്‍ക്കും തണ്ണീര്‍ത്തടം നികത്തലിനും വയലുകള്‍ ഇല്ലാതാക്കുന്നതുമുള്പ്പെടെയുള്ള കോണ്‍ഗ്രസ് നടപടികള്‍ക്ക് മൗനം പാലിച്ച പാര്‍ട്ടിയാണ് ജനതാദള്‍ (യു). ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രസ്ഥാനം അഴിമതിക്കാരുടെ താവളമായിരിക്കുകയാണെന്നും പാര്‍ട്ടി വിടുന്നവര്‍ ആരോപിച്ചു.
എല്ലാ അഴിമതിക്കും കൂട്ടു നില്ക്കുന്ന മന്ത്രിയാണ് പാര്‍ട്ടിക്കുള്ളത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. നേമം സീറ്റില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടികളിലൂടെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സുരേന്ദ്രന് പിള്ള സോഷ്യലിസ്റ്റല്ല.
ഈ സീറ്റുകച്ചവടത്തില് ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ട്. വടകര സീറ്റിന് അര്‍ഹന്‍ എം.കെ. ഭാസ്കരനാണ്. ഇപ്പോള്‍ സീറ്റു നല്‍കിയിരിക്കുന്ന മനയത്ത് ചന്ദ്രന് 2011 ല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളാണ്. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ പാര്‍ട്ടിയുടെ അച്ചടക്കം തന്നെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഒരേ സമയം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും ആനുകൂല്യങ്ങള്‍ പറ്റുന്നവരായി മാറിയിരിക്കുകയാണ് ജെഡിയു. കോഴിക്കോട് ജില്ലയിലെ 14 സഹകരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനെ കൂടെ നിന്ന് ഭരണം നടത്തുന്നു.
എന്നാല്‍ തദ്ദേശ സ്ഥാപങ്ങളില്‍ യുഡിഎഫുമായാണ് സഹകരിക്കുന്നത്. അഴിമതി ഭരണത്തില്‍ കുളിച്ച യുഡിഎഫ് മന്ത്രിസഭയുമായുള്ള പാര്‍ട്ടിയുടെ അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയാന്‍ 24 ന് കോഴിക്കോട്ടും മെയ് ഒന്നിന് തൃശൂരും പാര്‍ട്ടി വിട്ട പ്രവര്‍ത്തകരുടെ കണ്വെന്ഷന് നടക്കുമെന്നും ജെഡിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്, എളമന ഹരിദാസ്, എടയത്ത് ശ്രീധരന്, ജില്ലാ കമ്മിറ്റി അംഗം പി.കെ. വസന്തകുമാര്‍, ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗം എന്‍. സക്കറിയ, വടകര മുനസിപ്പല്‍ കമ്മിറ്റി സെക്രട്ടറി പി.എം. ഹരീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: